
വയനാട്: മാനന്തവാടിയിൽ വെള്ളിയാഴ്‌ച മയക്കുവെടി വെച്ച തണ്ണീർ കൊമ്പൻ്റെ മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക റിപ്പോർട്ട്. വാഹനത്തിൽ നിന്ന് കെട്ടഴിക്കുമ്പോഴാണ് ചരിഞ്ഞത്. ശരീരത്തിലെ മുഴ പഴുത്തിരുന്നു. ഞരമ്പുകളിൽ കൊഴുപ്പ് അടിഞ്ഞിരുന്നെന്നും വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.
താങ്ങാനാകാത്ത സമ്മർദം ഹൃദയഘാതത്തിലേക്ക് നയിക്കാൻ കാരണമായി എന്നാണ് പോസ്റ്റ്മോർട്ടം ചെയ്‌ത മൃഗഡോക്ടർമാരുടെ നിരീക്ഷണം.

തണ്ണീർ കൊമ്പൻ്റെ ശ്വാസകോശത്തിൽ ടി.ബി ഉണ്ടായിരുന്നതായി ഡോ.അജേഷ് മോഹൻദാസ് പറഞ്ഞു. തുടയിലുണ്ടായിരുന്ന ആഴത്തിലുള്ള മുറിവ് ഒരു മാസത്തിലധികം പഴക്കമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
തുടയിലെ പഴുപ്പ് ഒരു ലിറ്ററോളം പുറത്തെടുത്തു. അണുബാധ കനത്ത രീതിയിൽ ഉണ്ടായിരുന്നെന്ന് പ്രാഥമിക റിപ്പോർട്ട്. ലിംഗത്തിൽ മുറിവു ഉണ്ടായിരുന്നെന്നും ഞരമ്പിൽ അമിതമായി കൊഴുപ്പടിഞ്ഞിരുന്നെന്നും റിപ്പോർട്ടിലുണ്ട്.
വെള്ളിയാഴ്‌ച വൈകിട്ട് അഞ്ചരയോടെ മയക്കുവെടി വച്ച ആനയെ രാത്രി പത്തരയോടെ ആണ് ലോറിയിൽ കയറ്റി കൊണ്ടുപോയത്. ആനയെ അർധരാത്രിയോടെ ബന്ദിപ്പുർ രാമപുര ക്യാമ്പിൽ എത്തിച്ചശേഷം വനത്തിൽ തുറന്നുവിടാൻ ശ്രമിക്കവേ ലോറിയിൽ കുഴഞ്ഞു വീണെന്നാണ് വിവരം.
