
കാഞ്ഞങ്ങാട് / കാസർകോട്: പാര്‍ട്ട് ടൈം ജോലി വാഗ്‌ദാനം ചെയ്‌ത് ആന്ധ്ര സ്വദേശിയില്‍ നിന്ന് ഒമ്പതര ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്‌ത പ്രതികൾക്ക് എതിരെ കൂടുതൽ അന്വേഷണം. പ്രതികളായ കാഞ്ഞങ്ങാട് സ്വദേശികള്‍ ബല്ലാ കടപ്പുറത്തെ യുവാക്കളില്‍ നിന്ന് പണം തട്ടിയെന്ന വിവരവും പുറത്തുവന്നു. അറസ്റ്റിലായ കബീര്‍, നൗഷാദ് എന്നിവരുള്‍പ്പെടുന്ന സംഘമാണ് രണ്ട് യുവാക്കളില്‍ നിന്നും രണ്ടുകോടിയോളം രൂപ തട്ടിയതെന്ന് പരാതി ഉയർന്നത്.
ബല്ലാ കടപ്പുറം മന്‍സൂര്‍ മന്‍സിലിലെ മുഹമ്മദ് മന്‍സൂര്‍ (34), ദാറുല്‍ സുറൂര്‍ ഹൗസിലെ മുഹമ്മദ് നുഹ്‌മാൻ (24) എന്നിവരില്‍ നിന്നാണ് പണം തട്ടിയത്. മുഹമ്മദ് മന്‍സൂറില്‍ നിന്ന് ഒരു കോടി 70 ലക്ഷം രൂപയും നുഹ്‌മാനില്‍ നിന്ന് 30 ലക്ഷം രൂപയുമാണ് തട്ടിയത്. പ്രതികളുടെ ഉടമസ്ഥതയിലുള്ള ഒറവങ്കര കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ഷെയറെടുത്താല്‍ വന്‍ തുക ലാഭവിഹിതം തരാമെന്ന് പറഞ്ഞാണ് ഇരുവരില്‍ നിന്നും പണം തട്ടിയത്. തവണകളായാണ് പണം നല്‍കിയത്.

മാസങ്ങള്‍ കഴിഞ്ഞും ലാഭവിഹിതം നല്‍കാതെ കബളിപ്പിക്കപ്പെട്ടതോടെ ആണ് രണ്ടുപേരും ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയത്. മുഹമ്മദ് മന്‍സൂറിൻ്റെ പരാതിയില്‍ കബീര്‍, നൗഫല്‍, നൗഷാദ് അബ്‌ദുറഹ്‌മാൻ എന്നിവര്‍ക്കെതിരെയും മുഹമ്മദ് നുഹ്‌മൻ്റെ പരാതിയില്‍ നൗഫല്‍, നൗഷാദ്, അബ്‌ദുൾ റഹ്‌മാൻ എന്നിവര്‍ക്ക് എതിരെയും കേസെടുത്തിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം ആന്ധ്ര സ്വദേശി കബളിപ്പിക്കപ്പെട്ടതോടെ കബീര്‍, നൗഷാദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
എ.സി.പി.ആര്‍.ജി ഫൈവ് സ്റ്റാര്‍ റേറ്റിങ് നല്‍കുന്നതിനും അന്താരാഷ്ട്ര കമ്പനികളുടെ പേജുകളില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനുമുള്ള പാര്‍ട്ട് ടൈം ജോലി വാഗ്‌ദാനം ചെയ്‌താണ് പണം തട്ടിയത്. പരാതിക്കാരന് ലിങ്ക് അയച്ചു കൊടുത്ത് അത് തുറക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പണം നഷ്ടപ്പെട്ടത്.
പണം നഷ്ടപ്പെട്ട യുവാവ് ഹൈദരാബാദ് ക്രൈം പൊലീസില്‍ പരാതി നല്‍കിയതോടെ ആണ് അന്വേഷണം നടത്തി രണ്ടുപേരെ അറസ്റ്റ് ചെയ്‌തത്. ഇവരെ അറസ്റ്റ് ചെയ്‌തതോടെ ആണ് കൂടുതല്‍ തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
