
പെര്‍ള / കാസർകോട്: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച് ടെമ്പോ തലകീഴായി മറിഞ്ഞു. വാനിന് അടിയില്‍പെട്ട് ഡ്രൈവര്‍ മരിച്ചു. മണിയംപാറ പജിയാനയിലെ അബ്ദുല്‍ റഹ്‌മാൻ്റെ മകന്‍ മുസ്തഫ (49)യാണ് മരിച്ചത്. വാനിലുണ്ടായിരുന്ന രാമന്‍ എന്നയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്‌ച രാവിലെ 10.30 മണിയോടെ അടുക്കസ്ഥല സന്തടുക്ക വളവിലാണ് അപകടമുണ്ടായത്. ധര്‍മസ്ഥലയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് റോഡരികില്‍ നിര്‍ത്തിയിട്ട ടെമ്പോവാനില്‍ ഇടിക്കുകയായിരുന്നു.

വാന്‍ തലകീഴായി മറിയുകയും മുസ്‌തഫ അതിനടിയില്‍ പെടുകയും ചെയ്‌തു. ഗുരുതരമായി പരിക്കേറ്റ മുസ്‌തഫയെ ഉടന്‍ തന്നെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. മുസ്‌തഫക്കൊപ്പം വനിലുണ്ടായിരുന്ന രാമനും പരിക്കേറ്റെങ്കിലും ഗുരുതരമല്ല.
അബ്ദുല്‍ റഹ്‌മാൻ്റെയും ഖദീജയുടെയും മകനാണ് മുസ്‌തഫ. താഹിറയാണ് ഭാര്യ. ഷാഫ്‌ന, മുസൈന, സവാദ്, ഷംന, മുബീന, സാഹിദ്, റഷീദ് എന്നിവർ മക്കളാണ്.
