
കാഞ്ഞങ്ങാട് / കാസർകോട്: പാണത്തൂരില്‍ ടാങ്കര്‍ നിയന്ത്രണം വിട്ട് വീടിന് മുകളില്‍ മറിഞ്ഞു. പാണത്തൂര്‍ പരിയാരത്താണ് അപകടം. അടുക്കള ഭാഗം തകര്‍ന്നെങ്കിലും വീട്ടുകാര്‍ ദുരന്തത്തില്‍ നിന്ന് അദ്‌ഭുതകരമായി രക്ഷപ്പെട്ടു. രണ്ടു ജീവനക്കാര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ മംഗളൂരു ആസ്പത്രിയിലേക്ക് കൊണ്ടുപോയി.
മംഗളൂരുവില്‍ നിന്നും പാണത്തൂരിലെ ചെമ്പേരി പെട്രോള്‍ പമ്പിലേക്ക് ഇന്ധനവുമായി വന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. ടാങ്കറില്‍ കുടുങ്ങിയ ജീവനക്കാരെ അഗ്‌നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്.

ഇതിന് മുമ്പ് രണ്ട് വലിയ അപകടങ്ങളിൽ 14 പേര്‍ മരിച്ച പ്രദേശമാണിത്. വിവാഹ പാര്‍ട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 12 പേര്‍ മരിച്ച അപകടം നടന്ന സ്ഥലത്ത് തന്നെയാണ് വെള്ളിയാഴ്‌ച രാത്രിയും അപകടം നടന്നത്. പള്ളിക്ക് സമീപത്തെ ഹസൈനാറിൻ്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്.
അധികൃതരുടെ അനാസ്ഥയും അപകടത്തിന് കാരണമായെന്ന ആക്ഷേപമുണ്ട്. റോഡിൻ്റെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ സംഭവത്തിന് ശേഷം ഇവിടെ അപകടസൂചന ബോര്‍ഡ് സ്ഥാപിക്കണമെന്ന് ആവശ്യവും നിര്‍ദ്ദേശവും വന്നിരുന്നു. സുരക്ഷാ സംവിധാനങ്ങൾ ഇനിയും നടപ്പിലായിട്ടില്ല.
