
ഉക്രൈനും റഷ്യയും തമ്മിലുള്ള ചർച്ചകൾ ബെലാറസ് അതിർത്തിയിൽ ആരംഭിച്ചതായി ഉക്രൈനിയൻ പ്രസിഡൻറിൻ്റെ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാകിനെ അധികരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അടിയന്തര വെടിനിർത്തലും യുക്രൈയ്നിൽ നിന്ന് റഷ്യൻ സേനയെ പിൻവലിക്കലുമാണ് ചർച്ചകളിൽ യുക്രൈയ്നിൻ്റെ ലക്ഷ്യമെന്ന് പ്രസിഡന്റിൻ്റെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, ഉക്രൈനിൻ്റെ പ്രതിരോധം മൂലം റഷ്യയുടെ ആക്രമണം മന്ദഗതിയിലായെന്ന് യു.കെ ഇന്റലിജന്‍സ് വിഭാഗം പ്രസ്താവനയിൽ പറഞ്ഞു. റഷ്യന്‍ സൈന്യം കീവിൻ്റെ വടക്ക് നിന്ന് 30 കിലോ മീറ്റര്‍ അകലെയാണെന്നും ഇന്റലിജന്‍സ് വിഭാഗത്തിൻ്റെ ട്വീറ്റില്‍ പറയുന്നു. ഖാര്‍കീവിലും, ചെർനിഹിവിലും ഏറ്റുമുട്ടല്‍ ശക്തമായി തുടരുന്നുണ്ടെങ്കിലും നഗരങ്ങള്‍ ഉക്രൈനിൻ്റെ കൈവശമാണെന്നും ട്വീറ്റ് വ്യക്തമാക്കുന്നു.
