
ഇരുപത് വർഷം നീണ്ട യുദ്ധത്തിന് വിരാമമിട്ട് അമേരിക്കൻ സൈന്യം അഫ്ഗാനിൽ നിന്നും പൂർണമായും പിന്മാറി. എന്നാൽ ബാക്കിയായ വൻ ആയുധശേഖരം താലിബാനു ലഭിച്ചിരിക്കുകയാണെന്ന റിപ്പോർട്ടാണ് ഇപ്പോൾ ലോകത്ത് ആശങ്കയുണ്ടാക്കുന്നത്. അഫ്ഗാൻ സൈന്യത്തിന്‍റെ കയ്യിലുണ്ടായിരുന്ന യു.എസ് ആയുധങ്ങളിൽ പലതും ഇപ്പോൾ താലിബാന്‍റെ കൈയിലെത്തിയിരിക്കാമെന്നാണ് വിവരം.

ഇക്കാര്യം യു.എസിന്‍റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ജേക്ക് സള്ളിവൻ പങ്കുവച്ചിരുന്നു. അഫ്ഗാനിലെ യു.എസിന്‍റെ സ്‌പെഷൽ ഇൻസ്‌പെക്ടർ ജനറൽ ഫോർ അഫ്ഗാനിസ്ഥാൻ റീകൺസ്ട്രക്ഷൻ താലിബാന്‍റെ പുതിയ ആയുധശേഖരത്തെപ്പറ്റി ഒരു ഏകദേശ കണക്ക് പുറത്തുവിട്ടിട്ടുണ്ട്. ഇതു പ്രകാരം 33 എംഐ 17, 33 യുഎച്ച് 60 ബ്ലാക്ക്‌ഹോക്ക്, 43 എംഡിഎസ് 530 ഹെലിക്കോപ്റ്ററുകൾ എന്നിവ താലിബാന്‍റെ കൈവശമായിട്ടുണ്ട്.
ഇതോടൊപ്പം 23 സൂപ്പർ ടുകാനോ എയർക്രാഫ്റ്റ്, 28 സെസ്‌ന 208 എയർക്രാഫ്റ്റ്, 10 സെസ്‌ന എസി 208 സ്‌ട്രൈക്ക് എയർക്രാഫ്റ്റ് എന്നീ യുദ്ധവിമാനങ്ങളും താലിബാൻ പിടിച്ചെടുത്തിട്ടുണ്ട്. 64363 മെഷീൻ ഗണ്ണുകൾ, 126295 പിസ്റ്റളുകൾ., 176 പീരങ്കികൾ തുടങ്ങി ഇതോടൊപ്പം ഒട്ടേറെ സൈനിക വാഹനങ്ങളും താലിബാനു കിട്ടി.
