
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുന്നത് തുടരുന്നതിനിടെ സ്വര്‍ണക്കടത്ത് വെളിപ്പെടുത്തലിലെ ഗൂഢാലോചന
കേസില്‍ സരിത എസ്.നായര്‍ രഹസ്യമൊഴി നല്കി. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ വൈകീട്ട് മൂന്നരക്കാണ് സരിത രഹസ്യമൊഴി നല്‍കിയത്. സ്വപ്നയ്ക്കു പിന്നിൽ വൻ തിമിംഗലങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് സരിത വെളിപ്പെടുത്തി.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് പറയണമെന്നാവശ്യപ്പെട്ട് പി. സി
ജോര്‍ജ് തന്നെ സമീപിച്ചതായി നേരത്തെ സരിത പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. പി.സി ജോര്‍ജിനൊപ്പം സ്വപ്നക്കും ക്രൈം നന്ദകുമാറിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നായിരുന്നു
സരിതയുടെ മൊഴി. മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കുന്നു എന്നാണ് ജയിലില്‍ വച്ച് സ്വപ്ന തന്നോട് പറഞ്ഞതെന്ന് സരിത.എസ്.നായര്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ആരോപണങ്ങളില്‍ ഒരു തെളിവും ഹാജരാക്കാന്‍ സ്വപ്നക്ക് കഴിഞ്ഞിട്ടില്ലെന്നും ഒരു ജ്വല്ലറി ഗ്രൂപ്പിനായാണ് സ്വപ്ന സ്വര്‍ണം കടത്തിയതെന്നും സരിത ആരോപിച്ചിരുന്നു. കോടതിയില്‍ നല്കിയ രഹസ്യ
മൊഴിയിൽ സരിത അറിയുന്ന മുഴുവൻ വസ്തുതകളും വെളിപ്പെടുത്തിയതായാണ് സൂചന.
