
ശബരിമലയിലെ അരവണയുടെ ഗുണനിലവാരം പരിശോധിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. കേരള ഹൈക്കോടതി ഏലക്കയില്‍ കീടനാശിനിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വില്‍പ്പന തടഞ്ഞ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം. അരവണ ഭക്തര്‍ക്ക് കഴിക്കാന്‍ കഴിയുന്നതാണോ എന്ന് പരിശോധിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിൻ്റെ ഹര്‍ജ്ജിയിലാണ് ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിൻ്റെ സുപ്രധാനമായ ഉത്തരവ്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡ പ്രകാരമായിരിക്കണം പരിശോധന നടത്തുന്നത്. ഇക്കാര്യത്തില്‍ വീഴ്‌ചകള്‍ പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.

പരിശോധനാ റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിക്ക് കൈമാറണം. ഏലക്കയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് കേരള ഹൈക്കോടതി ആറ് ലക്ഷത്തിലധികം ടിന്‍ ആരവണയുടെ വില്‍പനയാണ് തടഞ്ഞത്. ഈ അരവണയില്‍ പരിശോധന നടത്താന്‍ അനുവദിക്കണമെന്നാണ് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ അരവണ ഇനി ഭക്തര്‍ക്ക് വില്‍ക്കാന്‍ ആലോചിക്കുന്നില്ലെന്നില്ലെന്ന് ബോര്‍ഡ് സുപ്രീംകോടതിയില്‍ പറഞ്ഞു.
