
ഹിമാലയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യുഷൻസ് അംഗങ്ങള്‍ പ്രതികളായ ആക്രമണ കേസില്‍ ആറ് പ്രതികളെ കോടതി ശിക്ഷിച്ചു. 22 വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ ആള് മാറി ആക്രമിച്ച അഞ്ചാം പ്രതി ചെറായി ഊട്ടുപുരക്കല്‍ പ്രദീപ്, ഒമ്പതാം പ്രതി എങ്ങണ്ടിയൂർ, തുണ്ടിയില്‍ ഷിബി (29), 12ാം പ്രതി പറവൂർ വെടിമറ കാഞ്ഞിരപറമ്പ് സുബൈറുദ്ദീൻ, 15ാം പ്രതി ഏറ്റുമാനൂർ, വെടി മുഗള്‍ സുമിൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
റെക്‌സണ്‍, കൃഷ്‌ണൻ, വിനീഷ് എന്നീ മൂന്ന് സുഹൃത്തുക്കളെയാണ് ചെറായി സ്വദേശികളായ സായ്‌ദാസ്, സോമദാസ്, കൃഷ്‌ണൻ എന്നിവരാണെന്ന് തെറ്റിദ്ധരിച്ച് ആക്രമിച്ചത്. എറണാകുളം അഡീഷണല്‍ സെഷൻസ് കോടതി നാല് പ്രതികള്‍ക്ക് പത്തുവർഷം കഠിനതടവും 35,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

14ാം പ്രതി പാലക്കാട് കല്‍ക്കണ്ടി സ്വദേശി ടോമി, 15ാം പ്രതി ഏറ്റുമാനൂര്‍ സ്വദേശി സണ്ണി എന്നിവരെ ശിക്ഷിച്ചെങ്കിലും വിചാരണ കാലയളവിലെ ജയില്‍വാസം ശിക്ഷാ കാലമായി കോടതി കണക്കാക്കി.
ഹിമാലയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യുഷൻ മാനേജറായിരുന്ന ദിലീപ് കുമാറിനെ ആക്രമിച്ചതിലെ പകവീട്ടാൻ വേണ്ടി ഗുണ്ടകളെ വാടകയ്ക്ക് എടുത്ത് നടത്തിയ ആക്രമണത്തില്‍ ആള് മാറിയാണ് മൂന്ന് പേരെ മാരകമായി പരിക്കേല്‍പ്പിച്ചത്. നോര്‍ത്ത് പറവൂര്‍ കെ.എം.കെ ജങ്ഷനിലെ ഹോട്ടലില്‍ 2002 ജൂലൈ ആറിന് വൈകിട്ടായിരുന്നു സംഭവം.
അക്രമി സംഘം വിനീഷിൻ്റെ വയറുകീറി കുടല്‍മാല പുറത്തിട്ട് മുറിവില്‍ മണലിട്ടുവെന്നാണ് പ്രൊസിക്യൂഷൻ വാദിച്ചത്. ദിവസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് ആക്രമണത്തിന് ഇരയായ മൂന്ന് പേരും രോഗമുക്ത നേടിയത്.
