
കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ ഒരു മരണം കൂടി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപൻ്റെ മകൻ പ്രവീൺ പ്രദീപ് (24) ആണ് വ്യാഴാഴ്‌ച രാത്രി 10.40 ഓടെ മരിച്ചത്. ഇതോടെ കളമശ്ശേരി സ്ഫോടനത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം ആറായി. ഗുരുതരമായി പൊള്ളലേറ്റ പ്രവീൺ സ്വകാര്യാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സ്ഫോടനത്തിൽ പൊള്ളലേറ്റ് പ്രവീണിൻ്റെ അമ്മ റീന ജോസ് (സാലി- 45), സഹോദരി ലിബിന (12) എന്നിവർ നേരത്തെ മരിച്ചിരുന്നു. ലിബിന സംഭവ ദിവസവും റീന കഴിഞ്ഞ ശനിയാഴ്‌ചയുമാണ് മരിച്ചത്. പ്രവീണും കൂടി മരിച്ചതോടെ ഒരു കുടുംബത്തിൽ മാത്രം മൂന്നു പേരുടെ ജീവനാണ് നഷ്ടമായത്. പ്രദീപൻ്റെ മറ്റൊരു മകൻ രാഹുലിനും സ്ഫോടനത്തിൽ പൊള്ളലേറ്റിരുന്നു. രാഹുൽ അപകടനില തരണം ചെയ്‌തു.
സഹോദരി ലിബിനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു പ്രവീണിന് പൊള്ളലേറ്റത്. ഇതുവരെ എട്ട് പേരാണ് പൊള്ളലേറ്റ് ഗുരുതരമായ സ്ഥിതിയിൽ വിവിധ ആശുപത്രിയിൽ ചികിത്സയിലുള്ളത്.

ഇതിനിടെ, സംഭവത്തിൽ നിർണായക തെളിവുകളാണ് പ്രതി മാർട്ടിൻ്റെ വാഹനത്തിൽ നിന്ന് പൊലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ കണ്ടെടുത്തത്. സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകളാണ് കണ്ടെത്തിയത്.
സ്ഫോടനത്തിന് ശേഷം ഇരുചക്ര വാഹനത്തിൽ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയ മാർട്ടിൻ വാഹനത്തിനുള്ളിൽ റിമോട്ടുകൾ സൂക്ഷിച്ചിരിക്കുകയായിരുന്നു. വെള്ള കവറിൽ പൊതിഞ്ഞ നിലയിലാണ് റിമോട്ടുകൾ. നാല് റിമോര്‍ട്ടുകളില്‍ രണ്ടെണ്ണം ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്.
