
നിയമസഭാ തെരഞ്ഞെടുപ്പില്‍ പിറവത്ത് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ഡോ. സിന്ധുമോള്‍ ജേക്കബിനെ പുറത്താക്കി സി.പി.ഐ.എം. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പുറത്താക്കിയത്. ഉഴവൂര്‍ നോര്‍ത്ത് ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന സിന്ധുമോള്‍ ജേക്കബ് പിറവത്ത് മത്സരിക്കുന്നത് പാര്‍ട്ടിയെ അറിയിച്ചില്ലെന്നാണ് ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റി അറിയിച്ചത്.

എന്നാൽ സി.പി.ഐ.എം നിർദേശിച്ച പ്രകാരമാണ് പിറവത്ത് സ്ഥാനാര്‍ത്ഥിയായതെന്നായിരുന്നു സിന്ധുമോള്‍ ജേക്കബിന്‍റെ വിശദീകരണം. സി.പി.ഐ.എമ്മിന്‍റെ ഉഴവൂര്‍ ലോക്കല്‍ കമ്മറ്റി യോഗം ചേര്‍ന്നാണ് സിന്ധുമോള്‍ ജേക്കബിന്‍റെ പുറത്താക്കൽ നടപടി സ്വീകരിച്ചത്. പ്രാഥമിക അംഗത്വത്തില്‍ നിന്നുമാണ് പുറത്താക്കിയത്.
പാര്‍ട്ടി അംഗമാണെങ്കിലും ഇതുവരെയുള്ള തെരഞ്ഞെടുപ്പുകളില്‍ സിന്ധുമോൾ ജേക്കബ് സ്വതന്ത്ര ചിഹ്നത്തിലായിരുന്നു മത്സരിച്ചിരുന്നത്. മറ്റൊരു പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടിയെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുറത്താക്കിയത്.
