ശ്രുതി തരംഗം; 25 കുട്ടികളുടെ കോക്ലിയർ ഇംപ്ലാന്‍റേഷന്‍ അപ്ഗ്രഡേഷനുള്ള തുക അനുവദിച്ചു, പദ്ധതി കയ്യൊഴിഞ്ഞു എന്ന തെറ്റായ പ്രചരണമാണ് നടക്കുന്നതെന്ന് സർക്കാർ

  • Post category:Kerala / news
  • Reading time:2 mins read
You are currently viewing ശ്രുതി തരംഗം; 25 കുട്ടികളുടെ കോക്ലിയർ ഇംപ്ലാന്‍റേഷന്‍ അപ്ഗ്രഡേഷനുള്ള തുക അനുവദിച്ചു, പദ്ധതി കയ്യൊഴിഞ്ഞു എന്ന തെറ്റായ പ്രചരണമാണ് നടക്കുന്നതെന്ന് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ശ്രുതി തരംഗം പദ്ധതിയിൽ ഉള്‍പ്പെട്ട 25 കുട്ടികളുടെ കോക്ലിയര്‍ ഇംപ്ലാൻ്റെഷന്‍ മെഷീൻ്റെ അപ്ഗ്രഡേഷന് 59,47,500 രൂപ അനുവദിച്ചു. ഈ കുട്ടികള്‍ക്കാവശ്യമായ കോക്ലിയര്‍ ഇംപ്ലാൻ്റെഷന്‍ അപ്ഗ്രഡേഷന്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി തന്നെ നടത്തും. സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലെ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ തനത് ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്.

ശ്രുതിതരംഗം പദ്ധതി സര്‍ക്കാര്‍ കയ്യൊഴിഞ്ഞു എന്ന തരത്തില്‍ തെറ്റായ പ്രചരണമാണ് നടക്കുന്നതെന്ന് സർക്കാർ വാർത്താക്കുറിപ്പിൽ പറയുന്നു. മുമ്പ് സാമൂഹ്യനീതി വകുപ്പിൻ്റെ സാമൂഹ്യ സുരക്ഷാ മിഷനാണ് ശുതിതരംഗം പദ്ധതി നടത്തി വന്നിരുന്നത്. ഈ പദ്ധതി ആരോഗ്യ വകുപ്പിലേക്ക് മാറ്റുന്നതിൻ്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ആരോഗ്യ വകുപ്പ് മന്ത്രിയുടേയും സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടേയും ധനകാര്യ വകുപ്പിൻ്റെയും നേതൃത്വത്തില്‍ രണ്ട് തവണയും ഉദ്യോഗസ്ഥ തലത്തില്‍ നിരവധി തവണയും മീറ്റിംഗുകള്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നാണ് പദ്ധതിയ്ക്ക് അന്തിമ രൂപം നല്‍കിയത്.

നിലവിലുള്ളവരുടെ കോക്ലിയര്‍ ഇംപ്ലാൻ്റെഷന്‍ മെഷീൻ്റെ അപ്ഗ്രഡേഷന്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ വഴിയും പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവരുടെ ചികിത്സ എസ്എച്ച്എ വഴിയും നടത്തുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. ഇതിനാവശ്യമായ ധനസഹായം എസ്എച്ച്എ നല്‍കും.

പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിച്ച് ഉത്തരവായിരുന്നു. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജ് തുടങ്ങി ഈ മേഖലയിലെ വിദഗ്ധര്‍ കമ്മിറ്റിയില്‍ അംഗങ്ങളാണ്. ഈ വിദഗ്‌ധ സമിതി യോഗം ചേര്‍ന്ന് പദ്ധതി നടത്തിപ്പിനായുള്ള പ്രവര്‍ത്തന മാര്‍ഗരേഖ തയ്യാറാക്കി.

എസ്എച്ച്എ ഇത് സര്‍ക്കാരിന് നല്‍കുകയും അംഗീകാരം നല്‍കുകയും ചെയ്‌തു. ഇതനുസരിച്ച് കോക്ലിയര്‍ ഇംപ്ലാൻ്റെഷന്‍ ശസ്ത്രക്രിയ നടത്താനുള്ള സൗകര്യം വിവിധ ആശുപത്രികളില്‍ സജ്ജമാക്കുന്നതാണ്. പുതിയ ശ്രുതിതരംഗം പദ്ധതിയില്‍ ഉള്‍പ്പെട്ട 49 പേരുടെ ലിസ്റ്റ് സാമൂഹ്യ സുരക്ഷാ മിഷന്‍ എസ്എച്ച്എയ്ക്ക് കൈമാറിയിട്ടുണ്ട്. എസ്എച്ച്എയുടെ പാക്കേജ് പ്രകാരം ആവശ്യമായ കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്തിക്കൊടുക്കുമെന്നും വാർത്താക്കുറിപ്പില്‍ പറയുന്നു.

2012ൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യു‍.ഡി.എഫ് സർക്കാരാണ് ശ്രവണ വൈകല്യമുള്ള കുട്ടികൾക്കായി സംസ്ഥാനത്ത് ശ്രുതി തരംഗം പദ്ധതി നടപ്പാക്കിയത്. അന്ന് കോക്ലിയർ ഇംപ്ലാന്‍റ് ശസ്ത്രക്രിയ നടത്തിയ കുട്ടികളുടെ ശ്രവണ സഹായി കാലപ്പഴക്കം കൊണ്ട് തകരാറിലാവുകയായിരുന്നു. ശ്രവണ സഹായിയിലെ ഉപകരണങ്ങൾ തകരാറിലായാൽ അറ്റകുറ്റപണി നടത്താൻ സാധിച്ചിരുന്നില്ല. ഉപകരണങ്ങളുടെ നിർമാണം കമ്പനി നിർത്തിയതാണ് ഇതിന് കാരണം. 300ലധികം കുട്ടികൾക്കാണ് ശ്രവണ സഹായി തകരാറിലായതിനെ തുടർന്ന് കേൾവികുറവ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് സർക്കാരിൻ്റെ ഇടപെടൽ.

ശ്രുതിതരംഗം പദ്ധതി ആരോഗ്യ വകുപ്പ് ഏറ്റെടുക്കുന്നതോടെ കൂടുതല്‍ സുഗമമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ ശ്രുതിതരംഗം പദ്ധതിയിലേക്ക് സര്‍ക്കാര്‍ എംപാനല്‍ ചെയ്‌ത ആശുപത്രി വഴി നേരിട്ട് രജിസ്റ്റര്‍ ചെയ്‌താല്‍ മതിയാകും. ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ല. ശ്രുതിതരംഗം പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് സമ്പൂര്‍ണ പരിരക്ഷ ഒരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

0Shares