കാമുകനൊപ്പം തമിഴ്‌നാട്ടില്‍ പലയിടത്തും പോയി; അന്ന് ആ മുറിക്കുള്ളില്‍ നടന്നതെന്ത്, ഉത്തരം കണ്ടെത്താൻ പോലീസ്, ഗ്രീഷ്‌മയുടെ വീട് കുത്തിത്തുറന്ന നിലയിൽ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കാമുകനൊപ്പം തമിഴ്‌നാട്ടില്‍ പലയിടത്തും പോയി; അന്ന് ആ മുറിക്കുള്ളില്‍ നടന്നതെന്ത്, ഉത്തരം കണ്ടെത്താൻ പോലീസ്, ഗ്രീഷ്‌മയുടെ വീട് കുത്തിത്തുറന്ന നിലയിൽ

നെയ്യാറ്റിന്‍കര: പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയെ രാമവര്‍മ്മന്‍ ചിറയിലെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്താനാണ് തീരുമാനം. പ്രതിയെ വെള്ളിയാഴ്‌ച ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ശക്തമായ വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവിലാണിത്. അതിനിടെ പോലീസ് സീൽ ചെയ്തു പൂട്ടിയിട്ട ഗ്രീഷ്മയുടെ വീട് കഴിഞ്ഞ ദിവസം കുത്തിത്തുറന്ന നിലയിൽ കണ്ടത്തി. രാത്രി നല്ല മഴ ഉണ്ടായിരുന്നതിനാൽ വീട് പൊളിക്കുന്നത് അറിഞ്ഞില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

വെള്ളിയാഴ്‌ച വൈകിട്ട് 3.15ഓടെ ഗ്രീഷ്മയെ അട്ടക്കുളങ്ങര ജയിലില്‍ നിന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ച്‌ മെഡിക്കല്‍ പരിശോധന നടത്തിയ ശേഷമാണ് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയത്.

ഗ്രീഷ്‌മയെ ഏഴ് ദിവസം കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചപ്പോള്‍, പ്രതിഭാഗം ശക്തമായി എതിര്‍ത്തു. മറ്റ് പ്രതികളെ അഞ്ച് ദിവസത്തേക്കല്ലേ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതെന്ന്‌ കോടതിയും ചോദിച്ചു. ഗ്രീഷ്മയാണ് മുഖ്യപ്രതിയെന്നായിരുന്നു പ്രോസിക്യൂഷൻ്റെ വാദം.

പാറശ്ശാല പൊലീസിൻ്റെ വീഴ്‌ച ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. വിഷം കൊടുത്തു കൊന്നുവെന്ന എഫ്‌.ഐ.ആര്‍ പോലും പൊലീസിൻ്റെ പക്കലില്ലെന്ന് ഗ്രീഷ്മയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ഗൂഢാലോചന ഉണ്ടായിട്ടില്ല. ഇല്ലാത്ത തെളിവുകള്‍ സൃഷ്ടിക്കാനാണ് ശ്രമം. മുറിക്കുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കുമറിയില്ല. വിഷം കൊണ്ടുവന്നത് ഷാരോണ്‍ ആയിക്കൂടേയെന്നും പ്രതിഭാഗം ചോദിച്ചു. ഷാരോണിൻ്റെ മരണ മൊഴിയില്‍ ഗ്രീഷ്മയെ കുറിച്ചൊന്നും പറയുന്നില്ല.

ഗ്രീഷ്മയെ ക്രിമിനലാക്കി മാറ്റിയത് ഷാരോണാണ്. ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങള്‍ ഷാരോണിൻ്റെ പക്കലുണ്ടായിരുന്നു. അതേക്കുറിച്ചും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. ഷാരോണും ഗ്രീഷ്മയും തമിഴ്‌നാട്ടില്‍ പലയിടത്തും പോയിട്ടുണ്ടെന്നും, അവിടെ കൊണ്ടുപോയി തെളിവെടുക്കാന്‍ ഏഴ് ദിവസം വേണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിച്ചു. ഗ്രീഷ്മയ്ക്ക് വൈദ്യസഹായം ഉറപ്പാക്കാനും, തെളിവെടുപ്പ് വീഡിയോയില്‍ ചിത്രീകരിക്കാനും കോടതി നിര്‍ദേശം നല്‍കി.

ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ഗ്രീഷ്മയെ വെള്ളിയാഴ്‌ചയാണ് ജയിലിലേക്ക് മാറ്റിയത്. തെളിവുകള്‍ നശിപ്പിച്ചതിനാണ് ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പൊലീസ്‌ പ്രതി ചേര്‍ത്തത്. ഷാരോണിൻ്റെ കൊലയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

0Shares