ഷാരോൺ വധക്കേസ്; അന്വേഷണം കൈമാറിയേക്കും, തമിഴ്‌നാട് പൊലീസ് അന്വേഷിക്കുന്നതാണ് ഉചിതമെന്ന് എ.ജിയുടെ നിയമോപദേശം, കേരളാ പൊലീസിൻ്റെ അന്വേഷണം ചോദ്യം ചെയ്യപ്പെട്ടേക്കും

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ഷാരോൺ വധക്കേസ്; അന്വേഷണം കൈമാറിയേക്കും, തമിഴ്‌നാട് പൊലീസ് അന്വേഷിക്കുന്നതാണ് ഉചിതമെന്ന് എ.ജിയുടെ നിയമോപദേശം, കേരളാ പൊലീസിൻ്റെ അന്വേഷണം ചോദ്യം ചെയ്യപ്പെട്ടേക്കും

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസ് തമിഴ്‌നാട് പൊലീസ് അന്വേഷിക്കുന്നതാണ് കൂടുതൽ ഉചിതമെന്ന് അഡ്വക്കേറ്റ് ജനറലിൻ്റെ നിയമോപദേശം. കുറ്റകൃത്യം നടന്നത് തമിഴ്‌നാട്ടിൽ ആയതിനാൽ അന്വേഷണം കേരളത്തിൽ നടത്തിയാൽ കുറ്റപത്രം നൽകി കഴിയുമ്പോൾ പ്രതിഭാഗം കോടതിയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ നിയമോപദേശം നൽകി.

ഇതോടെ ഷാരോണ്‍ വധക്കേസ് അന്വേഷണം തമിഴ്‌നാട് പൊലീസിന് കൈമാറാൻ സാധ്യതയേറി. കേരളാ പൊലീസിൻ്റെ അന്വേഷണം ചോദ്യം ചെയ്യപ്പെട്ടേക്കുമെന്ന എ.ജിയുടെ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണിത്. കുറ്റപത്രം സമര്‍പ്പിക്കുന്ന വേളയില്‍ അന്വേഷണ പരിധി സംബന്ധിച്ച് തര്‍ക്കം ഉന്നയിക്കപ്പെട്ടേക്കാം. ഇത് എതിര്‍ഭാഗത്തിന് അനുകൂല സഹാചര്യമുണ്ടാക്കും. കുറ്റകൃത്യം നടന്നത് തമിഴ്‌നാട് പൊലീസിൻ്റെ പരിധിയിലാണ്.

ഷാരോണിൻ്റെ മരണം നടന്നത് കേരളത്തിലും. ഈ സാഹചര്യത്തില്‍ കേരള പൊലീസിൻ്റെ അന്വേഷണത്തിന് നിയമതടസമില്ല. എന്നാല്‍ ഒരേസമയം കേരളാ തമിഴ്‌നാട് പൊലീസുകളുടെ അന്വേഷണം നിലനില്‍ക്കില്ലെന്നാണ് എ.ജിയുടെ നിയമോപദേശത്തില്‍ വ്യക്തമാക്കുന്നത്. അതേ സമയം ഗ്രീഷ്‌മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരുടെ കസ്റ്റഡി കാലാവധി ചൊവാഴ്‌ച അവസാനിച്ചു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.

പാറശാല മുര്യങ്കര സ്വദേശി 23കാരനായ ഷാരോൺ രാജ് ഒക്ടോബർ 25ാം തീയതിയാണ്
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിക്കുന്നത്. ബി.എസ്‌.സി റേഡിയോളജി വിദ്യാർത്ഥിയായ ഷാരോൺ 14നാണ് കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ ചിറയിലെ പെൺസുഹൃത്ത് ഗ്രീഷ്‌മയുടെ വീട്ടിൽ പോയത്. അവശനായ നിലയിൽ തിരിച്ചെത്തിയ ഷാരോണിനെ സുഹൃത്താണ് വീട്ടിലെത്തിച്ചത്. തുടർന്ന് ബന്ധുക്കൾ പാറശാല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡിസ്‌ചാർജ് ചെയ്തു.

പിന്നീട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ ഷാരോണിൻ്റെ ഇരുവൃക്കകളും തകരാറിലായതായി കണ്ടെത്തി. പിന്നീടുള്ള ദിവസങ്ങളിൽ വായിൽ വ്രണങ്ങൾ രൂപപ്പെട്ടതായും കണ്ടെത്തിയിരുന്നു. തുടർന്ന് 25ന് ഷാരോൺ രാജ് മരിക്കുകയായിരുന്നു.

0Shares