
തൻ്റെ വിദ്യാഭ്യാസ യോഗ്യതയിൽ തെറ്റുകളുണ്ടെന്ന് സമ്മതിച്ച് ഷാഹിദാ കമാൽ. 2009 ലും 2011ലും തെരെഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ വിദ്യാഭ്യാസ യോഗ്യത വച്ചതിൽ പിഴവുണ്ടായെന്നാണ് ഷാഹിദ പറയുന്നത്. കേരള സർവ്വകലാശാലയിൽ നിന്നും ഡിഗ്രിയുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ രേഖ.

എന്നാൽ 2016-ൽ അണ്ണാമല സർവ്വകലാശാലയിൽ നിന്നുമാണ് താൻ ഡിഗ്രി നേടിയതെന്നാണ് ഷാഹിദയുടെ വിശദീകരണം. വട്ടപ്പാറ സ്വദേശി അഖില ഖാൻ നൽകിയ പരാതിയിലാണ് ലോകായുക്തഷാഹിദാ കമാലിന് നോട്ടീസയച്ചത്. ഷാഹിദ കമാൽ വ്യാജ വിദ്യാഭ്യാസ രേഖകൾ സമർപ്പിച്ചുവെന്നായിരുന്നു ഹർജി. ഷാഹിത കമാലിൻ്റെ ഡോക്ടറേറ്റും വ്യാജമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
വ്യാജരേഖകളുടെ പിൻബലത്തിൽ ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത അവകാശപ്പെട്ട് സർക്കാരിനെയും ജനങ്ങളെയും ഷാഹിദ കമാൽ പറ്റിക്കുന്നുവെന്ന് ആരോപിച്ച് അഖില ഖാൻ ഡി.ജി.പിക്കും പരാതി നൽകിയിരുന്നു. ബി.കോം പരീക്ഷ പാസാകാത്ത ഷാഹിദാ കമാലിന് എങ്ങിനെ ഡോക്ടറേറ്റ് കിട്ടിയെന്ന ചോദ്യം നേരത്തെ ചാനൽ ചർച്ചയിലും അഖിലാ ഖാൻ ഉന്നയിച്ചിരുന്നു. ഷാഹിദ ബി.കോം പാസ്സായിട്ടില്ലെന്ന് കേരള സർവകലാശാല നൽകിയ വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലായിരുന്നു ഇത് .
അതേസമയം വ്യാജഡോക്ടറേറ്റ് ആരോപണത്തിൽ വിചിത്ര വാദമാണ് ഷാഹിദാ കമാൽ ലോകായുക്തയ്ക്ക് മുന്നിൽ വിശദീകരിച്ചത്. കസാക്കിസ്ഥാനിലെ ഓപ്പൺ യൂണിവേഴ്‌സിറ്റി ഓഫ് കോപ്ലിമെന്ററി മെഡിസിനിൽ നിന്നാണ് തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്നാണ് ഷാഹിദാ കമാൽ ലോകായുക്തയക്ക് നൽകിയ മറുപടിയിൽ പറയുന്നത്. സാമൂഹിക രംഗത്ത് താൻ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്ക് നൽകിയ ഓണറ്റി ഡോക്ടറേറ്റാണിതെന്നാണ് ഷാഹിദ കമാലിൻ്റെ വിശദീകരണം.
