
വിവാഹം ചെയ്യാമെന്ന് വിശ്വസിപ്പിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ബലാത്സംഗമല്ലെന്ന് ഒറീസ ഹൈക്കോടതി. സ്ത്രീകൾ ഇഷ്ടത്തോടെ സ്വീകരിക്കുന്ന ബന്ധങ്ങളെ നിയന്ത്രിക്കുന്നതിന് ബലാത്സംഗ നിയമങ്ങൾ ഉപയോഗിക്കണമോയെന്നും ജസ്റ്റിസ് എസ്. കെ പാനിഗ്രാഹി ചോദിച്ചു. ബലാത്സംഗ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ അനുവദിച്ചു കൊണ്ട് ജസ്റ്റിസ് പാനിഗ്രാഹിയാണ് ഈ നിരീക്ഷണങ്ങൾ നടത്തിയത്.
കഴിഞ്ഞ വർഷം നവംബറിൽ 19 കാരിയായ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ കോരാപുട്ട് ജില്ലയിൽ നിന്ന് ഒരു വിദ്യാർത്ഥിയെ അറസ്റ്റ് ചെതിരുന്നു. ഒരേ ഗ്രാമത്തിൽ താമസിക്കുന്ന യുവാവും യുവതിയും തമ്മിൽ നാല് വർഷത്തോളം ശാരീരിക ബന്ധത്തിലേർപ്പെട്ടിരുന്നെന്നാണ് കേസ് രേഖകളിൽ വ്യക്തമാക്കുന്നത്. ആ കാലയളവിൽ യുവതി രണ്ടുതവണ ഗർഭിണിയായി.

ഇതിന് പിന്നാലെയാണ് തന്നെ വിവാഹം കഴിക്കുമെന്ന വാഗ്ദാനം നൽകിയാണ് യുവാവ് താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതെന്നു ചൂണ്ടിക്കാട്ടി പെൺകുട്ടി പരാതി നൽകിയത്. ഗർഭം അലസിപ്പിക്കാന്‍ പ്രതി നിർബന്ധിച്ചിരുന്നതായും യുവതി ആരോപിച്ചിരുന്നു. പോലീസ് അറസ്റ്റു ചെയ്ത യുവാവ് കഴിഞ്ഞ ആറുമാസമായി ജയിലിലാണ്. പ്രോസിക്യൂഷനുമായി സഹകരിക്കണമെന്നും ഇരയെ ഭീഷണിപ്പെടുത്തരുതെന്നുമുള്ള വ്യവസ്ഥയിലാണ് യുവാവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
