
കാഞ്ഞങ്ങാട് / കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തില്‍ റിമാണ്ടില്‍ കഴിയുന്ന പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് തുടങ്ങി. കുടക് നാപ്പോക്ക് സ്വദേശി പി.എ സലീമിനെ (38) പോക്‌സോ കോടതി ചുമതലയുള്ള കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി അഞ്ച് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
കസ്റ്റഡിയില്‍ ലഭിച്ച സലീമിനെ വിശദമായി ചോദ്യം ചെയ്‌തുവരികയാണ്. കേസന്വേഷണം ഊർജിതമാക്കി ശാസ്ത്രീയ തെളിവുകളും ശേഖരിച്ച് ഉടൻ പഴുതില്ലാത്ത കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.

പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയതിന് പിന്നാലെ രക്തവും മുടിയും പരിശോധനയ്ക്കായി ശേഖരിച്ചു.
കൃത്യം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച മുടിയുമായി ഒത്തു നോക്കി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ വേണ്ടിയാണിത്. നേരത്തെ ശേഖരിച്ച വസ്‌തുക്കൾ രാസ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
പെണ്‍കുട്ടിയുടെ കമ്മല്‍ വിറ്റത് കൂത്തുപറമ്പിലെ ജ്വല്ലറിയില്‍ ആണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. സലീമിനെ കൂത്തുപറമ്പിലേക്ക് തെളിവെടുപ്പിന് കൊണ്ടുപോയി ഇവ കണ്ടെടുക്കാനാണ് പ്രതിയെ അങ്ങോട്ട് കൊണ്ടുപോയത്. സ്വര്‍ണ്ണം ജ്വല്ലറിയില്‍ വിറ്റതിൻ്റെ രശീതി പൊലീസ് കണ്ടെടുത്തിരുന്നു. കൂത്തുപറമ്പിലെ ബന്ധുവായ സഹോദരിയുടെ വീട്ടില്‍ നിന്നാണ് ഇത് കിട്ടിയത്.

സലീമിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ എം.പി ആസാദാണ് അപേക്ഷ നല്‍കിയിരുന്നത്. ഇത് പരിഗണിച്ചാണ് കസ്റ്റഡിയില്‍ വിട്ട് ഉത്തരവായത്. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്)യില്‍ കഴിഞ്ഞ ദിവസമാണ് അപേക്ഷ നല്‍കിയത്.
