
ലീഗ് പ്രവര്‍ത്തകനായ മൻസൂർ വധക്കേസിലെ രണ്ടാംപ്രതി രതീഷ് കൂലോത്ത് തൂങ്ങിമരിച്ച നിലയിൽ. വളയം പോലീസ് സ്റ്റേഷൻ പരിധിയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട മൻസൂറിന്‍റെ അയൽവാസി കൂടിയാണ് രതീഷ് കൂലോത്ത്. അതേസമയം മൻസൂറിന്‍റെ കൊലപാതകത്തിനായി അക്രമികൾ ഗൂഢാലോചന നടത്തിയത് വാട്സാപ്പിലൂടെയെന്ന് പോലീസ് കണ്ടെത്തി.

റിമാൻഡിലായ പ്രതി ഷിനോസിന്‍റെ ഫോണിൽ നിന്നാണ് നിർണായക വിവരങ്ങൾ പോലീസിന് കിട്ടിയത്. കൊലപാതകം നടന്ന സമയത്ത് നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ച ഷിനോസിന്‍റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ഗൂഢാലോചന തെളിയിക്കുന്ന നിർണായക വിവരങ്ങൾ കിട്ടിയത്.
കൊല്ലപ്പെട്ട മൻസൂറിന്‍റെ സഹോദരൻ മുഹ്സിനെ ആക്രമിക്കാമെന്ന തരത്തിലുള്ള വാട്സാപ്പ് സന്ദേശങ്ങൾ ഫോണിലുണ്ടായിരുന്നു. ബോംബും വടിവാളുകളും ശേഖരിച്ചതും വാട്സാപ്പ് വഴിയെന്നാണ് പോലീസിന്‍റെ നിഗമനം. ഫോണിൽ നിന്ന് നീക്കം ചെയ്ത മെസേജുകൾ തിരിച്ചെടുക്കാനായി സൈബർ സെല്ലിന് കൈമാറി.
