
റഷ്യന്‍ പട്ടാളത്തിനൊപ്പം ഉക്രെയ്‌നിലേക്ക് അകമ്പടിയായി അയച്ച മൊബൈല്‍ ക്രിമറ്റോറിയം ഉപയോഗിച്ച് മരിയുപോള്‍ നഗരത്തില്‍ റഷ്യന്‍ സൈന്യം കൊലപ്പെടുത്തുന്നവരെ ഭസ്മമാക്കുകയാണെന്നു മരിയുപോള്‍ സിറ്റി കൗണ്‍സില്‍. മരിയുപോളിൻ്റെ സര്‍വനാശം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും സിറ്റി കൗണ്‍സില്‍ വ്യക്തമാക്കി.
കൊല്ലപ്പെടുന്നവരെ പൂര്‍ണമായും മറച്ച ട്രങ്കുകളില്‍ സജ്ജീകരിച്ച മൊബൈല്‍ ക്രിമറ്റോറിയം ഉപയോഗിച്ചു ഭസ്മീകരിക്കുകയാണെന്നു സമൂഹമാധ്യമങ്ങളിലൂടെ മരിയുപോള്‍ സിറ്റി കൗണ്‍സില്‍ ആരോപിച്ചു. മരിയുപോള്‍ നഗരം പിടിക്കാന്‍ റഷ്യ ശക്തമായ ആക്രമണം തുടരുന്നതായി ബ്രിട്ടന്‍ വ്യക്തമാക്കിയതിനു പിന്നാലെ സമൂഹമാധ്യമമായ ടെലിഗ്രാമിലാണ് മരിയുപോള്‍ സിറ്റി കൗണ്‍സിലിൻ്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

കീവ് നഗരത്തിനു സമീപം ബുച്ച പട്ടണത്തില്‍ റഷ്യ കൊലപ്പെടുത്തിയ 401 പൗരന്‍മാരുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ മരിയുപോളില്‍ റഷ്യ നടത്തിയ നരനായാട്ടിൻ്റെയും വംശഹത്യയുടെയും തെളിവുകള്‍ നശിപ്പിക്കാന്‍ റഷ്യന്‍ സൈനിക നേതൃത്വം ഉത്തരവിട്ടുവെന്നും മരിയുപോള്‍ സിറ്റി കൗണ്‍സില്‍ ആരോപിക്കുന്നു.
മരിയുപോളില്‍ അയ്യായിരത്തില്‍ അധികം ആളുകളെ റഷ്യ കൊലപ്പെടുത്തിയെന്നാണ് ഔദ്യോഗിക കണക്കുകള്‍ എങ്കിലും യഥാര്‍ഥ മരണ സംഖ്യ പുറത്തു വരാതിരിക്കാന്‍ റഷ്യ ബോധപൂര്‍വം മരിയുപോള്‍ നിവാസികളുടെ മൃതദേഹം ഭസ്മീകരിക്കുകയാണെന്നാണ് ആരോപണം. റഷ്യന്‍ അനുകൂലികളായ വിഘടനവാദികളുടെ തലസ്ഥാനമായ ഡോണെറ്റ്‌സ്‌കില്‍ നിന്നും റഷ്യന്‍ സൈനികര്‍ക്കു സഹായം ലഭിക്കുന്നുണ്ടെന്നും വംശഹത്യയ്ക്കു വിധേയമാക്കുന്ന മരിയുപോള്‍ നിവാസികളുടെ മൃതദേഹങ്ങള്‍ കത്തിച്ചു കളയാനും തെളിവുകള്‍ നശിപ്പിക്കാനും സഹായിക്കുന്നുണ്ടെന്നും മരിയുപോള്‍ സിറ്റി കൗണ്‍സില്‍ ആരോപിക്കുന്നു.
