ആര്‍.എസ്.എസ് ശാഖകള്‍ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന സുധാകരൻ്റെ വെളിപ്പെടുത്തലിൽ പ്രത്യേകതയില്ല, ഇവരുടെ ബന്ധം നേരത്തേ വ്യക്തം: എം.വി ഗോവിന്ദൻ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ആര്‍.എസ്.എസ് ശാഖകള്‍ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന സുധാകരൻ്റെ വെളിപ്പെടുത്തലിൽ പ്രത്യേകതയില്ല, ഇവരുടെ ബന്ധം നേരത്തേ വ്യക്തം: എം.വി ഗോവിന്ദൻ

തിരുവനന്തപുരം: ആര്‍.എസ്.എസ് ശാഖകള്‍ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരൻ്റെ വെളിപ്പെടുത്തലില്‍ തനിക്ക് പ്രത്യേകതയൊന്നും തോന്നുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഇവര്‍ തമ്മിലുള്ള ബന്ധം നേരത്തെതന്നെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസും സുധാകരനും പരസ്‌പരം സഹകരിച്ചു പോകുന്ന നിലയാണ് കേരളത്തിലും, പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയിലും ഉള്ളത്.

ഇ.പി ജയരാജനെ വെടിവെച്ച കേസിലെ പ്രധാനപ്പെട്ട രണ്ടു പ്രതികള്‍ ആര്‍.എസ്.എസുകാരാണ്. സുധാകരന്‍ ഉള്‍പ്പടെയുള്ളവര്‍ നടത്തിയ ഗൂഢാലോചനയില്‍ അവര്‍ ഉപയോഗിച്ചത് ആര്‍.എസ്.എസുകാരെ ആണെന്ന് പകല്‍വെളിച്ചം പോലെ വ്യക്തമാക്കപ്പെട്ടത് ആണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

‘സുധാകരൻ്റെ വെളിപ്പെടുത്തലില്‍ പ്രത്യേകതയൊന്നും തോന്നുന്നില്ല. ആര്‍.എസ്.എസും കോണ്‍ഗ്രസും പരസ്പരപൂരകമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. അതിൻ്റെ കണ്ണിയായി താന്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സുധാകരന്‍ പറഞ്ഞുവെന്ന് മാത്രമേ ഉള്ളൂ. ജയരാജനെതിരെ വെടിയുതിര്‍ക്കുന്നതിന് തോക്ക് സംഘടിപ്പിച്ചതും ആളെ സംഘടിപ്പിച്ചതും ഇവര്‍ തമ്മിലുള്ള ഗൂഢാലോചനയാണെന്ന് അന്നുതന്നെ വ്യക്തമായതാണ്’- ഗോവിന്ദന്‍ പറഞ്ഞു.

കേരളത്തിൻ്റെ ചരിത്രത്തില്‍ കണ്ണൂര്‍ ജില്ലയെ ആര്‍.എസ്.എസ് ദത്തെടുത്ത വിവരം ഒന്ന് പഠിക്കുന്നത് നല്ലതാണ്. രണ്ടുകോടി രൂപ ഞങ്ങള്‍ ആദ്യ ഗഡു ഇതിനായി നല്‍കിയെന്നത് ആര്‍.എസ്.എസ് ഔദ്യോഗികമായി പറഞ്ഞതാണ്. സി.പി.എമ്മിനെ നശിപ്പിക്കാന്‍ ഈ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ജില്ല എന്ന നിലക്കായിരുന്നു കണ്ണൂരിനെ ദത്തെടുക്കല്‍. ഞങ്ങള്‍ കടന്നാക്രമണം നടത്തിയപ്പോള്‍ സംരക്ഷണം നല്‍കിയെന്ന് സുധാകരന്‍ പറയുന്നത് ആര്‍.എസ്.എസിനെ വെള്ളപൂശാന്‍ വേണ്ടിയാണ്.

ഇവരൊക്കെ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ കാണുന്നുണ്ട്. ജനങ്ങള്‍ അത് മനസ്സിലാക്കും. ഇവരെല്ലാം തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ബി.ജെ.പിക്ക് ഒപ്പം ചേര്‍ന്ന് മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ചു മുന്നോട്ടു പോകുകയാണ് എന്നാണ്, മത നിരപേക്ഷതയ്ക്ക് വേണ്ടിയും വര്‍ഗീയതയ്‌ക്കെതിരായും പൊരുതി മുന്നോട്ടു പോകുന്ന ഒരു പാര്‍ട്ടി എന്ന നിലയ്ക്ക് സി.പി.എമ്മിന് ചൂണ്ടിക്കാട്ടാനുള്ളത്- എം.വി ഗോവിന്ദന്‍ പറഞ്ഞു.

0Shares