
കാഞ്ഞങ്ങാട് / കാസർകോട്: ആര്‍.എസ്എസും-ജമാഅത്തെ ഇസ്ലാമിയും വര്‍ഗീയ ശക്തികളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍ മാസ്റ്റർ . രണ്ട് വര്‍ഗീയ ശക്തികള്‍ തമ്മില്‍ ഏറ്റുമുട്ടിയാല്‍ ഏതെങ്കിലുമൊന്ന് പരാജയപ്പെടുകയല്ല ചെയ്യുന്നത് മറിച്ച് രണ്ടും ശക്തിപ്പെടുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിൽ കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം അദ്ദേഹം ഉദ്‌ഘാടനം ചെയ്‌തു .

‘മതനിരപേക്ഷ വിദ്യാഭ്യാസം, വൈജ്ഞാനിക സമൂഹം വികസിത കേരളം’ എന്ന മുദ്രാവാക്യമുയർത്തിയാണ് കെ.എസ്.ടി.എയുടെ 32മത് സംസ്ഥാന സമ്മേളനം അലാമിപ്പള്ളി നഗരസഭ ബസ്‌സ്‌റ്റാൻഡ് പരിസരത്തെ ടി.ശിവദാസമേനോൻ നഗറിൽ നടക്കുന്നത്.

ലക്ഷത്തിലധികം അംഗങ്ങളെ പ്രതിനിധീകരിച്ച് 85 സംസ്ഥാന കമ്മിറ്റി അംഗങ്ങളും 284 വനിതകളും ഉൾപ്പെടെ 964 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കെ.എസ്.ടി.എ സംസ്ഥാന പ്രസിഡണ്ട് ഡി.സുധീഷ് അധ്യക്ഷനായി. സി.സി വിനോദ്‌കുമാർ രക്തസാക്ഷി പ്രമേയവും പി.ജെ ബിനേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ എം.വി ബാലകൃഷ്‌ണൻ സ്വാഗതം പറഞ്ഞു.
