
ദേലംപാടി / കാസര്‍കോട്: ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞ് മരത്തിലിടിച്ച് യുവതിയും ഒന്നര വയസുള്ള കുഞ്ഞും മരിച്ച സംഭവത്തില്‍ കേരള പൊലീസ് കേസെടുത്തു. അതിര്‍ത്തിയിലുണ്ടായ അപകടത്തില്‍ ആര് കേസെടുക്കുമെന്ന ആശയക്കുഴപ്പത്തിന് ഒടുവിലാണ് കേരള പൊലീസ് കേസെടുത്തത്.
ഗ്വാളിമുഖം ഗോളിത്തടി സ്വദേശിയായ ഷാഹിന (28), മകള്‍ ഫാത്തിമ (ഒന്നര) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. സംഭവത്തില്‍ കേസെടുക്കുന്നതില്‍ ആശയക്കുഴിപ്പം നിലനിന്നിരുന്നു. അപകടം നടന്ന റോഡ് കേരളത്തിലും കാര്‍ മറിഞ്ഞത് കര്‍ണാടകയിലേക്കും ആയതാണ് ആശയക്കുഴപ്പത്തിന് കാരണം.
കേരള- കര്‍ണാടക അതിര്‍ത്തി പ്രദേശമായ പരപ്പ വില്ലേജ് ഓഫീസിന് സമീപം അപകടം നടന്നത്. റോഡില്‍ നിന്നും നിയന്ത്രണം വിട്ട് ഇന്നോവ കാര്‍ പയസ്വിനിയുടെ ഭാഗമായ പള്ളങ്കോട് പുഴയ്ക്കരികില്‍ മരത്തിലുടക്കി നില്‍ക്കുകയായിരുന്നു. അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റിരുന്നു.

അപകടം നടന്ന ഉടനെ തന്നെ തൊട്ടടുത്തുള്ള ചെക്ക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കര്‍ണ്ണാടക പൊലീസ് സംഘം സ്ഥലത്ത് എത്തി. എന്നാല്‍ റോഡ് കേരളത്തിലാണെന്ന് പറഞ്ഞ് തിരിച്ച് പോവുകയായിരുന്നു. തുടര്‍ന്ന് കേരള അതിര്‍ത്തിയിലെ ആദൂര്‍ സ്റ്റേഷന്‍ സി.ഐ എ.അനില്‍കുമാറും സംഘവും സ്ഥലത്തെത്തി അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു.

എന്നാല്‍ സംഭവത്തില്‍ കേസെടുത്തിരുന്നില്ല. നേരത്തെ ഇവിടെ അപകടം നടന്നപ്പോള്‍ കേസെടുത്തത് കര്‍ണ്ണാടക പൊലീസ് ആണെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. കാര്‍ മറിഞ്ഞ സ്ഥലം കര്‍ണ്ണാടക ആണെന്നാണ് വില്ലേജ് ഓഫീസറും വ്യക്തമാക്കിയത്. ആശയക്കുഴപ്പങ്ങള്‍ക്ക് ഒടുവില്‍ കേരള പൊലീസ് കേസെടുക്കുകയായിരുന്നു. അപകടകാരണം പോലീസ് അന്വേഷിച്ചു വരികയാണ്. തിങ്കളാഴ്‌ച വൈകുന്നേരം 3.30 മണിയോടെ അപകടം നടന്ന് ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ കേരള പോലീസ് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിൻ്റെ ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയിരുന്നു.
