
തിരുവനന്തപുരം: ഏപ്രില്‍ ഒന്ന് മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ ശമ്പളം നല്‍കും. ശമ്പള പരിഷ്‌ക്കരണ കമീഷന്‍ സമർപ്പിച്ച റിപ്പോര്‍ട്ട് പഠിക്കാന്‍ ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ചു. ധനകാര്യ സെക്രട്ടറി അധ്യക്ഷനായി മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. വേഗത്തില്‍ റിപ്പോര്‍ട്ട് വെക്കാനാണ് മന്ത്രിസഭയുടെ നിര്‍ദ്ദേശം.
2019 ജൂലൈ മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ ശമ്പളപരിഷ്കരണം നടപ്പാക്കണമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. 28 ശതമാനം ഡി.എയും പത്ത് ശതമാനം ശമ്പളവര്‍ദ്ധനവും നല്‍കാം. സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23000 ആയും കൂടിയ ശമ്പളം 1,66,800 ആയും ഉയര്‍ത്തമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിലവില്‍ കുറഞ്ഞ ശമ്പളം 16,500ഉം കൂടിയ ശമ്പളം 1,40,000-ഉം ആണ്.
ജീവനക്കാര്‍ക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ 700 രൂപ മുതല്‍ 3400 രൂപ വരെ ഇന്‍ക്രിമെന്റ് അനുവദിക്കാനാണ് ശമ്പള പരിഷ്കാര കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. സിറ്റി കോമ്ബന്‍സേറ്ററി അലവന്‍സ് നിര്‍ത്തലാക്കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. ജീവനക്കാരുടെ എച്ച്.ആര്‍.എ വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തിലാണിത്.

വില്ലേജ് ഓഫീസര്‍മാര്‍ക്ക് 1500 രൂപ അലവന്‍സ് നല്‍കാന്‍ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്. പിതൃത്വ അവധി പത്ത് ദിവസത്തില്‍ നിന്നും 15 ദിവസമായി ഉയര്‍ത്താനും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. ദത്തെടുക്കുന്നവര്‍ക്കും ഇനി മുതല്‍ പിതൃത്വ അവധി ലഭിക്കും. ഇതു കൂടാതെ കിടപ്പിലായ മാതാപിതാക്കളെ സംരക്ഷിക്കാനും മൂന്ന് വയസ് വരെയുള്ള കുട്ടികളെ സംരക്ഷിക്കാനും 40 ശതമാനം ശമ്പളത്തോടെ ഒരു വര്‍ഷത്തെ അവധി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിക്കാനും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ട്.
കേന്ദ്ര ശമ്പള പരിഷ്ക്കരണത്തിന് ശേഷം മതി അടുത്ത ശമ്പള പരിഷ്ക്കണം എന്ന ശുപാര്‍ശയും ശമ്പള പരിഷ്കരണ കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇനി മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരും ധനവകുപ്പിന്റെയും മന്ത്രിസഭയുടേയും തീരുമാനത്തിന്‍റെ കൂടി അടിസ്ഥാനത്തിലാവും ശമ്പളകമ്മീഷന്റെശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കുക.
