
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയിൽ യു.എൻ.പി നേതാവ് റെനിൽ വിക്രമസിംഗെ പ്രധാനമന്ത്രിയാകും. ഇന്ന് വൈകുന്നേരം ആറരയ്ക്ക് വിക്രമസിംഗെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ശ്രീലങ്കയുടെ മുൻ പ്രധാനമന്ത്രി കൂടിയാണ് അദ്ദേഹം. സമവായ നീക്കത്തിൻ്റെ ഭാഗമായാണ് സിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കുന്നത്.
ബുധാനാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് ഗോതബായ രജപക്‌സെ സ്ഥാനത്ത് നിന്ന് ഒഴിയാൻ വിസ്സമതിച്ചു. പകരം പുതിയ പ്രധാനമന്ത്രിയെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 73കാരനായ റെനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കിയത്.

വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കുന്നതിൽ ഭരണകക്ഷിയായ ശ്രീലങ്കൻ പൊതുജന പെരുമനയും പ്രതിപക്ഷമായ എസ്.ജെ.ബിയും പിന്തുണച്ചു. 225 അംഗ പാർലമെന്റിൽ വിക്രമസിംഗെയാണ് യു.എൻ.പിയുടെ ഏക അംഗം.2020ലെ പൊതു തെരഞ്ഞെടുപ്പിൽ യുണൈറ്റഡ് നാഷണൽ പാർട്ടി (യു.എൻ.പി) തകർന്നടിഞ്ഞിരുന്നു. വിക്രമസിംഗെ പ്രസിഡന്റ് ഗോതബായ രജപക്‌സെയുമായി ബുധനാഴ്ച ചർച്ച നടത്തിയിരുന്നു.
വിക്രമസിംഗെ നാലുതവണ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായിട്ടുണ്ട്. 2018ൽ പ്രധാനമന്ത്രി പദത്തിൽ നിന്ന് അന്നത്തെ പ്രസിഡന്റ് മൈത്രിപാല സിരിസേന സിംഗെയെ പുറത്താക്കിയിരുന്നു. പിന്നീട് മൂന്നുമാസങ്ങൾക്ക് ശേഷം തിരിച്ചെടുത്തു. അതേസമയം, പ്രക്ഷോഭകാരികളെ ഭയന്ന് ഒഴിവിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജ്യം വിടുന്നത് ശ്രീലങ്കൻ സുപ്രീംകോടതി വിലക്കി. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് എതിരെ സൈന്യത്തെയും പാർട്ടിയേയും ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു എന്ന കേസിലാണ് രജപക്‌സെ രാജ്യം വിടുന്നത് സുപ്രീംകോടതി വിലക്കിയത്.
