
കാസര്‍കോട്: ബന്ധുവായ ഭര്‍തൃമതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ നാല്പത്തി രണ്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂര്‍ മണിയനൊടി അബൂബക്കര്‍ മന്‍സിലിലെ ടി.ഹാരിസിനെയാണ് ചന്തേര എസ്.ഐ എം.വി ശ്രീദാസ് അറസ്റ്റ് ചെയ്തത്. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുപ്പത്തഞ്ചുകാരിയാണ് ഹാരിസ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്.
അസുഖ ബാധിതനായ ഭര്‍ത്താവിനെ സഹായിക്കാനെന്ന പേരില്‍ ഒപ്പംകൂടി യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും വഴങ്ങിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

അടുത്തിടെ പ്രസവിച്ച കുഞ്ഞിനെ ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ ഭര്‍ത്താവിനെ വധിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്‌തോടെയാണ് യുവതി ഇയാള്‍ക്കെതിരെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍ക്ക് പരാതി നല്‍കിയത്.
മഹാരാഷ്ട്രയില്‍ ബിസിനസുകാരനെന്ന് പറയപ്പെടുന്ന ഇയാള്‍ മഹാരാഷ്ട്രയിലെ ബി.ജെ.പി എം.പിയുടെ പേഴ്‌സണൽ സ്റ്റാഫാണെന്ന് പരിചയപ്പെടുത്തി ആളുകളെ ഭീഷണിപ്പെടുത്താറുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
