
നഗ്ന ശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചെന്ന കേസിൽ രഹന ഫാത്തിമ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷൻ സി.ഐക്ക് മുന്നിലാണ് കീഴടങ്ങിയത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിക്ക് പിന്നാലെ സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത മക്കളെ തന്‍റെ അർധ നഗ്ന ശരീരത്തിൽ ചിത്രം വരയ്ക്കാൻ അനുവദിക്കുകയും അതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനുമാണ് കേസ്. പോക്സോ, ഐ.ടി നിയമങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. യുട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ സംസ്ഥാന സൈബർ ഡോം റിപ്പോർട്ട് ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പോലീസ് കേസെടുക്കുകയായിരുന്നു.
ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.വി.അരുണ്‍പ്രകാശും പത്തനംതിട്ട കോടതിയില്‍ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് രഹ്നയുടെ വീട്ടിൽ നിന്നും പോലീസ് മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തിരുന്നു.
