ബൈക്കിൽ കറങ്ങി സ്വർണമാലകൾ കവർച്ച ചെയ്യുന്നത് പതിവായി; രണ്ടുപേരുടെ ചിത്രം പുറത്ത് വിട്ട് മേല്‍പറമ്പ് പൊലീസ്

You are currently viewing ബൈക്കിൽ കറങ്ങി സ്വർണമാലകൾ കവർച്ച ചെയ്യുന്നത് പതിവായി; രണ്ടുപേരുടെ ചിത്രം പുറത്ത് വിട്ട് മേല്‍പറമ്പ് പൊലീസ്

കാസര്‍കോട്: ജില്ലയില്‍ ബൈക്കിലെത്തി സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയായതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. ബൈക്കിലെത്തി മാല മോഷ്ടിക്കുന്നവരെന്ന് സംശയിക്കുന്ന രണ്ടുപേരുടെ ചിത്രം മേല്‍പറമ്പ് പൊലീസ് പുറത്തുവിട്ടു. ഇവരെ തിരിച്ചറിയുന്നവര്‍ അറിയിക്കണമെന്നും പൊലീസ് നിര്‍ദ്ദേശിച്ചു.

മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസം രണ്ട് സംഭവങ്ങളിലായി നാല് പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയിരുന്നു. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മാങ്ങാട്-അരങ്ങാനം റോഡിലെ കാര്‍ത്യായനി(65)യുടെ രണ്ടരപവന്‍ തൂക്കമുള്ള മാല രണ്ട് ദിവസം മുമ്പ് ഉച്ചയോടെ തട്ടിപ്പറിക്കുകയുണ്ടായി. ക്ഷേത്രത്തില്‍ പോയി മടങ്ങവേയായിരുന്നു കാര്‍ത്യായനിയുടെ മാല ബൈക്കിലെത്തിയ ആള്‍ തട്ടിപ്പറിച്ച് കടന്നുകളഞ്ഞത്.

ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിക്കര പാക്കം ചെറൂട്ട കണ്ണംവയലിലെ മാധവി അമ്മ(90)യുടെ കഴുത്തില്‍ നിന്ന് മാല കഴിഞ്ഞ ദിവസം തട്ടിപ്പറിക്കുകയുണ്ടായി. ഒന്നരപ്പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാലയാണ് മാധവി അമ്മ തനിച്ച് വീട്ടിലിരിക്കെ തട്ടിപ്പറിച്ചത്. ഹെല്‍മറ്റ് ധരിച്ചെത്തിയയാള്‍ മുഖത്ത് ഏതോ ദ്രാവകം സ്‌പ്രെ ചെയ്‌ത ശേഷമാണ് മാല തട്ടിപ്പറിച്ച് കടന്നുകളഞ്ഞത്.

പൂച്ചക്കാട് മഹാവിഷ്‌ണു ക്ഷേത്രത്തിന് സമീപത്തെ നാരായണിയുടെ മാല തട്ടിപ്പറിക്കാനും ശ്രമമുണ്ടായി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. സാധനങ്ങള്‍ വാങ്ങാനായി കടയിലേക്ക് പോകുന്നതിനിടെ ബൈക്കിലെത്തിയ രണ്ടുപേരാണ് നാരായണിയുടെ മാല തട്ടിപ്പറിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം അഞ്ചോളം മാല മോഷണങ്ങളാണ് ഉണ്ടായത്. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലും ഇത്തരത്തിലുള്ള മോഷണം പതിവായിരിക്കുകയാണ്.

ഉദുമ മുല്ലച്ചേരിയിലെ വീട്ടമ്മയുടെ കഴുത്തിലെ മാല സ്‌കൂട്ടറില്‍ എത്തിയയാള്‍ തട്ടിപ്പറിച്ച് രക്ഷപ്പെട്ടതും ഈയടുത്തായിരുന്നു. എന്നാല്‍ സ്വര്‍ണമെന്ന് കരുതി മുക്കുപണ്ട മാലയായിരുന്നു തട്ടിപ്പറിച്ചത്. മാല മോഷണം തുടര്‍ക്കഥ ആയതോടെയാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയത്. മേല്‍പറമ്പ് പൊലീസ് പുറത്തുവിട്ട ചിത്രത്തിലുള്ള രണ്ടുപേരെ തിരിച്ചറിയുന്നവര്‍ അറിയിക്കണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചു. ഫോണ്‍: 04994 284100, 9497947276

0Shares