
സര്‍വകലാശാലകള്‍ക്കു പിന്നാലെ കെ-റയില്‍ പദ്ധതിയിലും സി.പി.എമ്മിൻ്റെ ‘സഹധര്‍മ്മിണി നിയമന’ വിവാദം. കൈരളി ചാനല്‍ എം.ഡിയും രാജ്യസഭാംഗവുമായ ജോണ്‍ ബ്രിട്ടാസിൻ്റെ ഭാര്യ ഷീബ ബ്രിട്ടാസിനെ കെ-റയില്‍ പദ്ധതിയില്‍ ഡപ്യൂട്ടി ജനറല്‍ മാനേജറായി നിയമിച്ചതാണ് സോഷ്യല്‍ മീഡിയയിലെ പുതിയ വിവാദം.
വിവാദങ്ങളെയൊന്നും ഗൗനിക്കാതെ നേതാക്കളുടെ ഭാര്യമാര്‍ക്ക് സര്‍ക്കാര്‍ പദവികളില്‍ നിയമനം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ആശീര്‍വാദമുണ്ടെന്നു തെളിയിക്കുന്നതാണ് ജോണ്‍ ബ്രിട്ടാസിൻ്റെ ഭാര്യയുടെ നിയമനം. മുഖ്യമന്ത്രിയുടെ മരുമകനു മന്ത്രിയാകാമെങ്കില്‍ മറ്റു നേതാക്കളുടെ ഭാര്യമാര്‍ക്കു സര്‍ക്കാര്‍ തസ്തികകളില്‍ നിയമനം നല്‍കുന്നതില്‍ എന്താണു തെറ്റെന്നുള്ള തരത്തിലാണ് സോഷ്യല്‍ മീഡിയയിലെ പരിഹാസം.

കേന്ദ്ര സര്‍ക്കാരില്‍ ക്ലറിക്കല്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന ഷീബ ബ്രിട്ടാസിനെ കെ-റയില്‍ പദ്ധതിയില്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിച്ചത് യോഗ്യതകള്‍ പരിഗണിച്ചാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്. സി.പി.എമ്മിലെ മറ്റു നേതാക്കളുടെ പത്നിമാരെ വിവിധ സര്‍വകലാശാലകളില്‍ അധ്യാപകരായി നിയമിച്ചതിൻ്റെ വിവാദം കെട്ടടങ്ങുന്നതിനു മുന്‍പാണു ജോണ്‍ ബ്രിട്ടാസും സഹധര്‍മ്മിണി നിയമനം നടത്തിയത്.
മന്ത്രി പി.രാജീവിൻ്റെ പത്നിക്കു കൊച്ചി സര്‍വകലാശാലയിലും നിയമസഭാ സ്പീക്കര്‍ എം.ബി.രാജേഷിൻ്റെ പത്നിക്കു കാലടി സര്‍വകലാശാലയിലും നിയമനം നല്‍കിയത് ഏറെ വിവാദമായിരുന്നു. മുന്‍ എംപിമാരായ ബിജുവിൻ്റെ ഭാര്യയ്ക്ക് കേരള സര്‍വകലാശാലയിലും കെ.കെ.രാഗേഷിൻ്റെ ഭാര്യയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയിലും അധ്യാപകരായി നിയമനം നല്‍കിയിരുന്നു.
