
കേരളത്തില്‍ നടക്കുന്ന മാധ്യമസർവേകൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മാധ്യമസർവേകൾ തടയണമെന്ന് ആവശ്യപ്പെട്ടാണ് ചെന്നിത്തലയുടെ പരാതി.സർവേകൾ കൃത്രിമവും ജനാഭിപ്രായത്തെ സ്വധീനിക്കാനുള്ള ഗൂഢാലോചനയുമാണെന്ന് ചെന്നിത്തല പരാതിയിൽ ചൂണ്ടിക്കാട്ടി. കേരളത്തിൽ ഇടത് സർക്കാരിന് തുടർഭരണം പ്രവചിക്കുന്ന സർവേകളാണ് മാധ്യമങ്ങൾ പുറത്ത് വിട്ടത്.

ഇതിനെതിരെ കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല പരസ്യമായി രംഗത്തെത്തിയിരുന്നു. പിണറായി സർക്കാർ 200 കോടി രൂപയുടെ പരസ്യം കൊടുത്തതിന്‍റെ ഉപകാര സ്മരണയാണ് ചില മാധ്യമങ്ങൾ സർവേയിലൂടെ കാണിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ ചെയ്യുന്നത് പോലെ കേരളത്തിൽ പിണറായി സർക്കാർ മാധ്യമങ്ങളെ വിരട്ടിയും പരസ്യം നൽകിയും വരുതിയിലാക്കുകയാണ്.
അഭിപ്രായ സർവേകൾ യാഥാർഥ്യത്തിന് എതിരാണെന്നും ഒരു ശതമാനും വോട്ടർമാർ പോലും ഇതിൽ പങ്കെടുത്തില്ലെന്നും ചെന്നിത്തല പറഞ്ഞു. മൂന്ന് മാധ്യമങ്ങൾക്ക് വേണ്ടി ഒരു സ്ഥാപനമാണ് സർവേ നടത്തിയത്. ജനഹിതം അട്ടിമറിക്കാൻ അഭിപ്രായ സർവേകൾ ദുരുപയോഗം ചെയ്യുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
