കാസർകോട്ട് രാജ്മോഹൻ ഉണ്ണിത്താൻ വീണ്ടും വിജയക്കൊടി പാറിച്ചു; പോളിങ് കുറഞ്ഞത് പ്രതികൂലമായി ബാധിച്ചില്ല, ജില്ലയിലെങ്ങും ആഹ്ളാദ പ്രകടനം

  • Post category:local news / news
  • Reading time:2 mins read
You are currently viewing കാസർകോട്ട് രാജ്മോഹൻ ഉണ്ണിത്താൻ വീണ്ടും വിജയക്കൊടി പാറിച്ചു; പോളിങ് കുറഞ്ഞത് പ്രതികൂലമായി ബാധിച്ചില്ല, ജില്ലയിലെങ്ങും ആഹ്ളാദ പ്രകടനം

കാസർകോട്: യു.ഡിഎ.ഫ് കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ വീണ്ടും വിജയത്തിൽ. സിറ്റിങ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ്റെ 1,01558 വോട്ടിൻ്റെ ഭൂരിപക്ഷം പുതിയ റെക്കോർഡ്. രഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ ഉണ്ണിത്താനോപ്പം നിന്നതാണ് വിജയത്തിന് സഹായിച്ചതെന്നാണ് വിലയിരുത്തൽ. എല്ലാ വോട്ടർമാർക്കും അദ്ദേഹം ഹൃദയത്തിൽ ചേർത്തുപിടിച്ച് നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പോളിങ് ശതമാനം കുറഞ്ഞത് എങ്ങനെ ബാധിക്കുമെന്ന ആശങ്കയിൽ ആയിരുന്നു പാർട്ടികളും അണികളും. എന്നാൽ അത് കോൺഗ്രസിനെ ബാധിച്ചില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

രാജ്മോഹൻ ഉണ്ണിത്താൻ -4,74957, എം.വി ബാലകൃഷ്ണൻ മാസ്റ്റർ -3,71930, എം.എൽ അശ്വിനി -2,12115, സുകുമാരി.എം -1547, അനീഷ് പയ്യന്നൂർ -725, രാജേശ്വരി -861, മനോഹരൻ കെ -757, ബാലകൃഷ്ണൻ.എൻ -569, എൻ.കേശവനായിക് -463.

കാസർകോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും കണ്ണൂർ ജില്ലയിലെ രണ്ട് മണ്ഡലങ്ങളും ചേർന്നതാണ് കാസർകോട് ലോക്‌സഭാ മണ്ഡലം. 2019ൽ 40438 വോട്ടിനാണ് രാജ്മോഹൻ ഉണ്ണിത്താൻ കഴിഞ്ഞ തവണ ജയിച്ചത്. 35 വർഷം ഇടതുപക്ഷത്തോട് ചേർന്ന് നിന്ന മണ്ഡലമാണ് യു.ഡി.എഫ് രാജ്മോഹൻ ഉണ്ണിത്താനിലൂടെ പിടിച്ചെടുത്തത്. ഏഴ് നിയമസഭാ സീറ്റുകളില്‍ അഞ്ചെണ്ണം ഭരിക്കുന്നത് എൽ.ഡി.എഫാണെങ്കിലും വിജയം ആവർത്തിക്കാൻ രാജ്മോഹൻ ഉണ്ണിത്താന് കഴിഞ്ഞു. 2019ന് മുമ്പ് കാസർകോട് ലോക്‌സഭാ സീറ്റിൽ 1984ൽ ആയിരുന്നു ഒരു കോൺഗ്രസ് സ്ഥാനാർത്ഥി ജയിച്ചത്.

2015ൽ കെ.പി.സി.സിയുടെ ജനറൽ സെക്രട്ടറിയായി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറയിൽ മത്സരിച്ചെങ്കിലും സി.പി.എമ്മിലെ ജെ.മേഴ്‌സിക്കുട്ടി അമ്മയോട് പരാജയപ്പെട്ടു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് നിന്ന് സി.പി.എം നേതാവായ മുൻ ജില്ലാ സെക്രട്ടറി കെ.പി സതീശ് ചന്ദ്രനെ 40438 വോട്ടുകൾക്ക് പരാജയപ്പെടുത്തി ആദ്യമായി ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

കൊല്ലം ജില്ലയിലെ കിളികൊല്ലൂരിൽ കുട്ടൻ പിള്ളയുടേയും സരസ്വതിയമ്മയുടേയും മകനായി 1953 ജൂൺ പത്തിന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കൊല്ലം എസ്.എൻ. കോളേജിൽ ചേർന്നു ബിരുദം നേടി. ബി.എ. ഇക്കണോമിക്‌സ് ആണ് വിദ്യാഭ്യാസ യോഗ്യത. മലയാള ചലച്ചിത്ര അഭിനേതാവും കെ.പി.സി.സിയുടെ മുൻ വക്താവുമായ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ് രാജ്‌മോഹൻ ഉണ്ണിത്താൻ.

വിദ്യാർത്ഥി- യുവജന സംഘടനകളായ കെ.എസ്.യു, യൂത്ത് കോൺഗ്രസ് എന്നിവയിൽ അംഗമായി പ്രവർത്തിച്ചതിന് ശേഷം ഒരു കോൺഗ്രസ് പ്രവർത്തകനായി ജീവിതമാരംഭിച്ച രാജ്മോഹൻ ഉണ്ണിത്താൻ 2015-2016 വർഷങ്ങളിൽ സംസ്ഥാന ചലച്ചിത്ര കോർപ്പറേഷൻ്റെ ചെയർമാനായിരുന്നു. 2006ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ സി.പി.എം. നേതാവായ കോടിയേരി ബാലകൃഷ്‌ണന് എതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു കൊണ്ടാണ് രാഷ്ട്രീയ പ്രവേശനം. 2006ലെ തിരഞ്ഞെടുപ്പിൽ 10,055 വോട്ടുകളുടെ കുറഞ്ഞ ഭൂരിപക്ഷത്തിന് കോടിയേരി ബാലകൃഷ്‌ണൻ ജയിച്ചു. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമായി രാജ്മോഹൻ ഉണ്ണിത്താൻ മാറി.

കോളേജ് കാലഘട്ടത്തിൽ പ്രൊഫഷണൽ, അമച്ച്വർ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. ഒരു ഡസനിലധികം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മലയാള ചലച്ചിത്ര അഭിനേതാവ് എന്ന നിലയിൽ ആദ്യ സിനിമ ഷാജി കൈലാസ് സംവിധാനം ചെയ്‌ത്‌ 2005ൽ റിലീസായ ദി ടൈഗർ സിനിമയായിരുന്നു. പിന്നീട് സഹനടനായും സപ്പോർട്ടിംഗ് ക്യാരക്റ്ററായും 20 സിനിമകൾ മലയാളത്തിൽ അഭിനയിച്ച രാജ്മോഹൻ ഉണ്ണിത്താൻ മലയാള സിനിമ സംഘടനയായ അമ്മയിൽ (ആർട്ടിസ്റ്റ് ഓഫ് മലയാളം മൂവി അസോസിയേഷൻ) അംഗമാണ്‌.

രാജ്‌മോഹൻ ഉണ്ണിത്താൻ്റെ ഭാര്യ: സുതകുമാരി മക്കൾ: അഖിൽ, അതുൽ, അമൽ.

0Shares