

കാഞ്ഞങ്ങാട്: കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉണ്ണിത്താൻ വിജയിച്ചാൽ ഹൊസ്‌ദുർഗ് രാജേശ്വരി മഠത്തിൽ ഉണ്ണിത്താൻ്റെ പേരിൽ അലങ്കാര പൂജ നടത്തും എന്നതായിരുന്നു ചീമേനി ചെമ്പ്രംകാനത്തെ പി. കെ ശശിധരൻ എന്ന അനുയായിയുടെ പ്രാർത്ഥന. ശശിധരൻ്റെ പ്രാർത്ഥന ഫലിക്കുകയും ഉണ്ണിത്താൻ ഒരു ലക്ഷത്തിൽ പരം വോട്ടുകൾക്ക് കാസർഗോഡ് മണ്ഡലത്തിൽ നിന്നും വിജയിയാവുകയും ചെയ്തു. എന്നാൽ എം.പിയുടെ പലവിധ തിരക്കുകൾ കാരണം ശശിധരൻ്റെ പ്രാർത്ഥന നിറവേറ്റാൻ കഴിഞ്ഞില്ല. എന്നാൽ എല്ലാ തിരക്കുകളും മാറ്റിവെച്ച് നവരാത്രി ആഘോഷനാളിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ശശിധരനോടൊപ്പം ഹൊസ്‌ദുർഗ് രാജേശ്വരി മഠത്തിൽ എത്തി. ക്ഷേത്രത്തിൽ എത്തിയ എം.പിയെ ക്ഷേത്ര സർവാധികാരി കുഞ്ഞിരാമൻ സ്വീകരിച്ച് ഷാൾ അണിയിച്ച് ആദരിച്ചു. തുടർന്ന് എം.പി ക്ഷേത്രത്തിൽ നെയ് വിളക്ക് സമർപ്പിക്കുകയും മറ്റ് പൂജ വിധികൾ നടത്തുകയും ചെയ്തു. താൻ തികഞ്ഞ ഗണപതി ഭക്തനും ഒപ്പം ദേവി ഭക്തനുമാണെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തന്നെ വിജയത്തിൽ എത്തിച്ച ജനങ്ങളോട് ഏറെ കടപ്പെട്ടവനാണെന്നും ഉണ്ണിത്താൻ പറഞ്ഞു. ഹോസ്‌ദുർഗ് രാജേശ്വരി നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും ദേവി മഹാത്മ പാരായണവും വിവിധ പൂജകളും നടന്നുവരുന്നു.
