
രാജ്യത്തെ വിവിധ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിനെ തുടർന്ന് നേതൃത്വത്തെ പിന്താങ്ങി രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അശോക് ഗെഹ്‌ലോട്ട്. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നും ഗെഹ്‌ലോട്ട് ആവശ്യപ്പെട്ടു. സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വം സംബന്ധിച്ച് യാതൊരു ചോദ്യങ്ങളും ഉയരേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധി പാർട്ടിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കണം. അദ്ദേഹത്തിന് മാത്രമേ മോദിയെ എതിർക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ ഒരു വിഭാഗം നേതാക്കൾ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുന്നതിനിടെയാണ് ഗെഹ്‌ലോട്ടിൻ്റെ പ്രതികരണം.പാർട്ടിയിലെ ആന്തരിക സംഘർഷമാണ് പഞ്ചാബിൽ വലിയ തിരിച്ചടിയുണ്ടാകാൻ കാരണമായതെന്ന് ഗെഹ്‌ലോട്ട് പറഞ്ഞു.
കോൺഗ്രസിനുള്ളിലെ തമ്മിലടി ജനങ്ങൾക്ക് ഇഷ്മായില്ല. തിരഞ്ഞെടുപ്പിൽ ഉയർച്ചതാഴ്ചകൾ ഉണ്ടാകും. ഹിന്ദുത്വം പറഞ്ഞു ധ്രുവീകരണം നടത്തിയാൽ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ എളുപ്പമാണ്, ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വിജയം ചൂണ്ടിക്കാട്ടി ഗെഹ്‌ലോട്ട് പറഞ്ഞു.
