
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിച്ച പുതുയുഗ യാത്ര തിരുവനന്തപുരത്ത് സമാപിച്ചു. പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് രാഹുൽ ഗാന്ധി വമ്പൻ പ്രഖ്യാപനങ്ങൾ നടത്തി. കർണായടകയിലും തെലങ്കാനയിലുമടക്കം അധികാരം പിടിച്ചതിന് സമാനമായ അഞ്ചിന ഗ്യാരണ്ടികളാണ് രാഹുൽ കേരളത്തിലും പ്രഖ്യാപിച്ചത്.
- കേരളത്തിൽ യു ഡി എഫ് അധികാരത്തിൽ തിരിച്ചെത്തിയാൽ ആദ്യം നടപ്പിലാക്കുന്ന 5 ഇന
പ്രഖ്യാപനപദ്ധതികൾ ഇങ്ങനെ: - കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയും കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം.
- പ്രതിമാസ ക്ഷേമ പെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കും.
- മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ പുതിയ ആരോഗ്യ സുരക്ഷാ പദ്ധതി (25 ലക്ഷം രൂപ വരെ ഓരോ കുടുംബങ്ങൾക്കും സൗജന്യ ഇൻഷുറൻസ് ലഭിക്കും).
- യുവ സംരംഭകർക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ.
- മുതിർന്ന പൗരന്മാരുടെ സുരക്ഷക്കായി പ്രത്യേക വകുപ്പ്.(കേരളത്തിലെ വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, അന്തസ്സ് എന്നിവ ഉറപ്പാക്കും)
എന്നീ അഞ്ച് ഇന പദ്ധതികളാണ് പ്രഖ്യാപിച്ചത്. യു.ഡി.എഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വലിയ ആവേശം പകരുന്നതാണ് രാഹുലിന്‍റെ പ്രഖ്യാപനങ്ങളെന്ന് വിലയിരുത്തപെടുന്നു. രാഹുലിൻ്റെ പ്രസംഗത്തിൽ മോദി സർക്കാരിനെയും പിണറായി സർക്കാരിനെയും സി.പി.എമ്മിനെയും രൂക്ഷമായി വിമർശിച്ചു. കേരളത്തിൽ സി.പി.എം- ബി.ജെ.പി കൂട്ടുകെട്ടാണെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയനെ നിയന്ത്രിക്കുന്നത് മോദിയാണെന്നും തുറന്നടിച്ചു. പിണറായിക്ക് എതിരെ എന്തുകൊണ്ട് ഇഡി അനങ്ങുന്നില്ല എന്ന് ചോദിച്ച അദ്ദേഹം ഇ.ഡി തന്നെ മണിക്കൂറുകളോളം ചോദ്യം ചെയ്തെന്നും രാഹുൽ ഓർമ്മിപ്പിച്ചു. കേരളത്തിൽ സിപിഎം അല്ല പകരം സി.ജെ.പിയാണ് ഭരണം നടത്തുന്നത്. സി പി എം – ബി ജെ പി കൂട്ടുകെട്ടാണ് കേരളത്തിൻ്റെ നിലവിലെ ഭരണം കയ്യാളുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. വരുന്ന തെരഞ്ഞെടുപ്പിലും സി.പി.എമ്മും ബി.ജെ.പി കൂട്ടുകെട്ട് രഹസ്യമായി യു.ഡി.എഫിനെ തോൽപ്പിക്കാൻ കൈ കോർക്കുന്നു. എന്ത് കമ്യൂണിസ്റ്റ് സ്വഭാവമാണ് സർക്കാരിനുള്ളത്.? എന്ന ചോദിച്ച അദ്ദേഹം തൊഴിലാളി താൽപ്പര്യം ഈ സർക്കാർ സംരക്ഷിക്കുന്നില്ല എന്നും സർക്കാരിന് കോർപറേറ്റ് സ്വഭാവമാണുള്ളതെന്നും, കോർപറേറ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന് സി പി എം പേരു മാറ്റണമെന്നും സമാപന സമ്മേളനത്തിൽ തുറന്നടിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തെ എടുത്തുപറഞ്ഞ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വഞ്ചിച്ചതായും കൂട്ടിച്ചേർത്തു.
