പിണറായി വിജയനെതിരെ മത്സരിച്ച രഘുനാഥ്‌ കോണ്‍ഗ്രസ് വിട്ടു, ക്വട്ടേഷൻ സംഘത്തെ അയയ്ക്കുന്ന നേതൃത്വമാണ് ഇന്ന് കോണ്‍ഗ്രസിന് ഉള്ളതെന്നും ആരോപണമുയര്‍ത്തി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing പിണറായി വിജയനെതിരെ മത്സരിച്ച രഘുനാഥ്‌ കോണ്‍ഗ്രസ് വിട്ടു, ക്വട്ടേഷൻ സംഘത്തെ അയയ്ക്കുന്ന നേതൃത്വമാണ് ഇന്ന് കോണ്‍ഗ്രസിന് ഉള്ളതെന്നും ആരോപണമുയര്‍ത്തി

കണ്ണൂര്‍: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്ത് യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കണ്ണൂര്‍ മുൻ ഡി.സി.സി സെക്രട്ടറി സി.രഘുനാഥ്‌ കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചു. ഫേസ്ബുക്ക് കുറിപ്പില്‍ കൂടിയാണ് കോണ്‍ഗ്രസ് വിടുന്ന കാര്യം രഘുനാഥ് അറിയിച്ചത്.

ഞാൻ പടിയിറങ്ങുന്നു. ഏറെ വേദനയോടെ- എന്ന വാചകത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. 1976ല്‍ കെ.എസ്‌.യുവില്‍ കൂടി ആരംഭിച്ച കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നു. പാര്‍ട്ടി മാനസികമായി ഒറ്റപ്പെടുത്തി. തൻ്റെ വസ്ത്രധാരണത്തെ പോലും കളിയാക്കി.

പുരാവസ്‌തു തട്ടിപ്പ് കേസില്‍ കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരനെ അറസ്റ്റ് ചെയ്‌തതില്‍ പ്രതിഷേധിച്ച്‌ കണ്ണൂരില്‍ നടന്ന ജാഥയില്‍ പങ്കെടുക്കാൻ എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. ഇതിനെതിരെ കെ.പി.സി.സിക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും രഘുനാഥ് ആരോപിച്ചു.

അഭിപ്രായം പറഞ്ഞതിൻ്റെ പേരില്‍ ക്വട്ടേഷൻ സംഘത്തെ അയയ്ക്കുന്ന നേതൃത്വമാണ് ഇന്ന് കോണ്‍ഗ്രസിനുള്ളതെന്നും ആരോപണമുയര്‍ത്തിയിട്ടുണ്ട്. സി.പി.എമ്മിലേക്കോ ബി.ജെ.പിയിലേക്കോ പോകില്ലെന്നും രഘുനാഥ് വ്യക്തമാക്കി. കുറച്ച്‌ കാലമായി കണ്ണൂര്‍ ഡി.സി.സിയുമായി അകല്‍ച്ചയിലായിരുന്ന രഘുനാഥ് കോണ്‍ഗ്രസിലെ അസംതൃപ്തരെ ഉള്‍പ്പെടുത്തി രണ്ടാഴ്‌ച മുമ്പ് രാജീവ്ജി കള്‍ച്ചറല്‍ ഫോറം എന്ന സംഘടനയ്ക്ക് രൂപം നല്‍കിയിരുന്നു.

0Shares