
പട്ടാമ്പി: യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. പ്രവിയ മുമ്പ് ജോലി ചെയ്‌തിരുന്ന ഫോട്ടോസ്റ്റാറ്റ് കടയുടെ ഉടമയാണ് പ്രതിയായ സന്തോഷ്. പ്രവിയയും സന്തോഷും തമ്മില്‍ അടുപ്പത്തിലായിരുന്നു. പിന്നീട് പ്രവിയയ്ക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചതില്‍ പ്രകോപിതനായാണ് സന്തോഷ് കൊലപാതകം നടത്തിയത് എന്നാണ് വിവരം. ആറുമാസം മുമ്പാണ് സന്തോഷിൻ്റെ കടയിലെ ജോലി നിര്‍ത്തിയത്. അതിന് ശേഷം പട്ടാമ്പിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ സ്റ്റോര്‍ കീപ്പറിൻ്റെ സഹായിയായി ജോലി ചെയ്‌തു. ആ സമയത്താണ് പ്രവിയയ്ക്ക് മറ്റൊരു വിവാഹം ഉറപ്പിക്കുന്നത്.
വിവാഹ ബന്ധം വേര്‍പെടുത്തിയ പ്രവിതയ്ക്ക് 12 വയസുള്ള ഒരു കുട്ടിയുമുണ്ട്. സന്തോഷും വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. പ്രവിതയുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സന്തോഷിൻ്റെ ഭാര്യ പിണങ്ങി പോയതായാണ് വിവരം.
കൊടുമുണ്ട തീരദേശ റോഡില്‍ വെച്ച് പ്രവിയയെ കുത്തി കൊലപ്പെടുത്തിയ ശേഷം തീകൊളുത്തി മൃതദ്ദേഹം നശിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രവിയയെ കൊലപ്പെടുത്തിയ ശേഷം തൃത്താല ആലൂര്‍ സ്വദേശിയായ പ്രതി സന്തോഷ് ആത്മഹത്യ ചെയ്യുകയായിരുന്നു.

തിങ്കളാഴ്‌ച രാവിലെ എട്ടരയോടെയാണ് കൊടുമുണ്ട തീരദേശ റോഡില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിയുന്ന നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തീ കെടുത്തിയ ശേഷം പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹത്തിൻ്റെ അരികില്‍ നിന്ന് കത്തിയും കവറും കണ്ടെത്തി.
അന്വേഷണത്തില്‍ തൃത്താല പട്ടിത്തറ സ്വദേശിനി പ്രവിയയാണ് മരണപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് സുഹൃത്തായ ആലൂര്‍ സ്വദേശി സന്തോഷിനെ ആത്മഹത്യാ ശ്രമം നടത്തിയ നിലയില്‍ കണ്ടെത്തിയത്. എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ ഇരിക്കെയാണ് സന്തോഷിൻ്റെ മരണം. ഇരുവരും ഏറെ നാളായി സുഹൃത്തുക്കൾ ആയിരുന്നുവെന്നും ആക്രമണത്തിൻ്റെ കാരണം പരിശോധിക്കുക ആണന്നും പട്ടാമ്പി പൊലീസ് പറഞ്ഞു.
