സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ്; ആരോപണ വിധേയനായ പ്രകാശന്‍റെ ആത്മഹത്യയും ക്രൈംബ്രാഞ്ച് അന്വേഷിക്കും

  • Post category:Kerala / news
  • Reading time:1 min read
You are currently viewing സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ്; ആരോപണ വിധേയനായ പ്രകാശന്‍റെ ആത്മഹത്യയും ക്രൈംബ്രാഞ്ച് അന്വേഷിക്കും

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ആരോപണ വിധേയനായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പ്രകാശന്‍റെ ആത്മഹത്യയും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ആത്മഹത്യാ കേസിലെ ഫയലുകള്‍ വിളപ്പില്‍ശാല പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഇരുകേസുകളും ക്രൈംബ്രാഞ്ചിന് കൈമാറിയതില്‍ സന്തോഷമുണ്ടെന്ന് സന്ദീപാനന്ദ ഗിരി പ്രതികരിച്ചു.

ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശും കൂട്ടുകാരും ചേര്‍ന്നാണെന്ന് പ്രകാശന്‍റെ സഹോദരന്‍ പ്രശാന്ത് വെളിപ്പെടുത്തിയിരുന്നു. മരിക്കുന്നതിന് മുമ്പ് പ്രകാശ് തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും പ്രശാന്ത് വ്യക്തമാക്കിയിരുന്നു. ഈ വർഷം ജനുവരിയിൽ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ മരണത്തിന് ശേഷം മാസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ആശ്രമം കത്തിക്കൽ കേസിലെ പുതിയ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.

പ്രകാശിനെ കൂട്ടുകാരായ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നുവെന്നും ഇതിന് പിന്നാലെ തന്‍റെ സഹോദരന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു വെന്ന് കാട്ടി പ്രശാന്ത് വിളപ്പില്‍ശാല പോലീസില്‍ പരാതി നല്‍കിയിരുന്നു.

പ്രകാശ് ഉപയോഗിച്ചിരുന്ന ഫോണ്‍ ഉടന്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കും. ഫോണ്‍ വിട്ടുകിട്ടാന്‍ ക്രൈംബ്രാഞ്ച് നെടുമങ്ങാട് കോടതിയില്‍ അപേക്ഷ നല്‍കി. ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് അയക്കും. തുടര്‍ന്ന് സേഹാദരന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവരെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യും. 2018 ഒക്ടോബർ 27 നാണ് തിരുവനന്തപുരം കുണ്ടമൺ കടവിലുള്ള സന്ദീപാനന്ദ ഗിരിയുടെ ആശ്രമം തീപിടിച്ച നിലയിൽ കണ്ടത്.

0Shares