
പാനൂരില്‍ കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്‍റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. മരണ കാരണം ബോംബേറിലുണ്ടായ മുറിവാണെന്നാണ് പ്രാഥമിക നിഗമനം. ഇടത് കാല്‍മുട്ടിന് താഴെ ഗുരുതരമായ പരിക്കുണ്ടായിരുന്നു. ഇതിലൂടെ രക്തം വാര്‍ന്നതാകാം മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം.
ഇന്നലെ രാത്രി എട്ടരയോടെ പാനൂര്‍ മുക്കില്‍ പീടികയില്‍ വെച്ച് മന്‍സൂറിനും സഹോദരന്‍ മുഹ്സിനും നേരെ ആക്രമണമുണ്ടായത്. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മന്‍സൂറിനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ചോര വാര്‍ന്ന നിലയില്‍ കണ്ടെത്തിയ മന്‍സൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബോംബറില്‍ സഹോദരന്‍ മുഹ്സിനും അയല്‍വാസിയായ സ്ത്രീക്കും പരിക്കേറ്റു.

രാഷ്ട്രീയ കാരണങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്‍റെ നിഗമനം. പ്രദേശ വാസിയായ ഷിനോസ് എന്ന ആളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവം ആസൂത്രിതമാണെന്നും പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണന്നും മന്‍സൂറിന്‍റെ കുടുംബം പറഞ്ഞു. പത്തിലധികം വരുന്ന സംഘമാണ് കൊല നടത്തിയതെന്നും ഇവരെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ദിവസം പ്രദേശത്ത് നടന്ന അക്രമ സംഭവങ്ങളുടെ തുടര്‍ച്ചയാണ് കൊലപാതകം. ഈ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള സംഭവം ഇത് ആദ്യം എന്നാണ് നാട്ടുകാർ പറയുന്നത്. യുവാക്കൾക്കിടയിൽ ഇതിന് മുമ്പ് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. കൊലപാതകം കഴിഞ്ഞ ദിവസം ഉണ്ടായ തെരഞ്ഞെടുപ്പിലെ അസ്വാരസ്യങ്ങളാണ്. കൊലപാതകത്തിന് പിന്നിൽ ഗുഡാലോചന നടന്നിരിക്കാമെന്നും ഇത് ആസൂത്രിത കൊലപാതകമാണെന്നും മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു.
