
പി.സി ജോര്‍ജിൻ്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പൊലീസ് പരിശോധന. വെണ്ണലയിലെ വിദ്വേഷ പ്രസംഗത്തില്‍ പി.സി ജോര്‍ജിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് പരിശോധന. വൈകിട്ട് 4.45 ഓട് കൂടിയാണ് കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘം ഈരാറ്റുപേട്ടയിലെ പി.സി ജോര്‍ജിൻ്റെ വീട്ടിലെത്തിയത്.

പി.സി ജോര്‍ജ് വസതിയില്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പി.സി ജോര്‍ജിൻ്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞിരുന്നു. ജോർജ്ജ് നടത്തിയ പ്രസംഗം പ്രകോപനപരമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
ഇത് മതസ്പര്‍ധയുണ്ടാക്കാനും സാമൂഹിക ഐക്യം തകര്‍ക്കാനും പ്രസംഗം കാരണമാകുമെന്ന് കോടതി വ്യക്തമാക്കി. 153എ, 295എ വകുപ്പുകള്‍ ചുമത്തിയത് അനാവശ്യമല്ലെന്നും മുന്‍കൂര്‍ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി പറഞ്ഞിരുന്നു.
