
കുസാറ്റ് ദുരന്തത്തിൽ മൂന്ന് പ്രതികൾ. മുൻ പ്രിൻസിപ്പലിനെയും അധ്യാപകരെയും പ്രതിചേർത്ത് പൊലീസ്. ചുമത്തിയത് മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം. ടെക് ഫെസ്റ്റിൻ്റെ ചുമതലക്കാരായിരുന്നു പ്രതിചേർക്കപ്പെട്ട രണ്ടുപേരും.
സ്‌കൂൾ ഓഫ് എഞ്ചിനീയറിങ് പ്രിൻസിപ്പൽ ആയിരുന്ന ദീപക് കുമാർ സാഹു ആണ് കേസിലെ ഒന്നാം പ്രതി. ഗിരീഷ് കുമാരൻ തമ്പി, വിജയ് എന്നിവരാണ് മറ്റു പ്രതികൾ. സംഭവം സംബന്ധിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ സമർപ്പിച്ചു.

നവംബർ 25ന് സ്‌കൂൾ ഓഫ് എൻജിനീയറിങ്ങിലെ ‘ധിഷ്‌ണ 2023’ ടെക് ഫെസ്റ്റിന്‍റെ സമാപനത്തോട് അനുബന്ധിച്ച് കുസാറ്റ് ഓപൺ എയർ ഓഡിറ്റോറിയത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നാലുപേരാണ് മരണപ്പെട്ടത്.
നികിത ഗാന്ധിയുടെ സംഗീതനിശ തുടങ്ങുന്നതിന് മുമ്പാണ് തിക്കും തിരക്കുമുണ്ടായത്. അതേസമയം, പരിപാടിക്ക് പൊലീസ് സഹായം തേടിയുള്ള കത്ത് കൈമാറാതിരുന്ന രജിസ്ട്രാറുടെ നടപടി ഉൾപ്പെടെ പരിശോധിക്കാനും അപകട സംഭവത്തിൽ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
