
തിരുവനന്തപുരം: ഭക്ഷ്യ മന്ത്രി ജി.ആര്‍ അനിലും വട്ടപ്പാറ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഗിരിലാലും തമ്മില്‍ വാക്കുതര്‍ക്കം നടക്കുന്നതിന്‍റെ ഫോൺ സംഭാഷണം പുറത്ത് വന്നത്തോടെ നടപടി ഉടൻ. ഒരു കുടുംബ കേസില്‍ ഇടപെടാനായി ഇന്‍സ്പെക്ടറെ വിളിച്ചപ്പോഴാണ് തര്‍ക്കമുണ്ടായത്. ന്യായമായി കാര്യങ്ങള്‍ ചെയ്യാമെന്ന ഇന്‍സ്പെക്ടറുടെ മറുപടിയാണ് മന്ത്രിയെ പ്രകോപിതനാക്കിയത്. ഓഡിയോ പുറത്തുവന്നതിന് പിന്നാലെ ഇന്‍സ്പെക്ടർ ഗിരി ലാലിനെ വിജിലന്‍സിലേക്ക് മാറ്റി.
തിങ്കളാഴ്‌ച രാത്രിയാണ് ഭക്ഷ്യമന്ത്രിയും നെടുമങ്ങാട് എം.എല്‍.എയുമായ ജി.ആര്‍ അനില്‍ വട്ടപ്പാറ എസ്.എച്ച്.ഒ ഗിരിലാലിനെ വിളിക്കുന്നത്.

രണ്ടാം ഭര്‍ത്താവ് 11 വയസ്സുകാരനായ മകനെ ഉപദ്രവിക്കുന്നുവെന്ന ഒരു വീട്ടമ്മയുടെ പരാതിയില്‍ നടപടി വേണമെന്നായിരുന്നു മന്ത്രിയുടെ ആവശ്യം. പിന്നാലെ, പെട്ടന്ന് മന്ത്രിയും ഇന്‍സ്പെക്ടറും തമ്മില്‍ വാക്കേറ്റമായി. മന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പരാതി അറിയിച്ചു.
തിരുവനന്തപുരം റൂറല്‍ എസ്.പി ഗിരിലാലിനോട് വിശദീകരണം തേടുകയും ചെയ്തു. തിങ്കളാഴ്‌ച ലഭിച്ച പരാതിയില്‍ കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി വട്ടപ്പാറ പൊലീസ് ചൊവാഴ്‌ച കേസെടുത്തു. ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരമാണ് രണ്ടാനച്ഛനെതിരെ കേസെടുത്തത്.
