
തിരുവനന്തപുരം / കാസർകോട്: സംസ്ഥാനത്തെ പോലീസ് കാര്യാലയങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തികളുടെ നവീകരിച്ച കേന്ദ്രങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍വഴി ഉദ്ഘാടനം ചെയ്തു. പോലീസ് ആസ്ഥാന കാര്യാലയങ്ങളുടെ അടിസ്ഥാന സൗകര്യം ആധുനിക രീതിയിലാക്കുകയും ചൈൽഡ് ഫ്രണ്ട്ലി പോലീസ് സ്റ്റേഷൻ എന്നത് യാഥാർത്ഥ്യമാക്കുകയുമാണ് പദ്ധതിയിലൂടെ സർക്കാർ.

സാമ്പത്തിക കുറ്റാനേഷണത്തിന് പ്രത്യേക വിഭാഗം, ട്രെയിനിംഗ് നഴ്സറിയും റിസർച്ച് സെന്ററും ഫോറൻസിക് സയൻസ് വിഭാഗത്തിന് പുതിയ യൂണിറ്റുകൾ തുടങ്ങിയവ നടപ്പിലാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയോരത്തെ ആദ്യ ശിശു സൗഹൃദ പോലീസ് സ്റ്റേഷനായി കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ മാറി. മുഖ്യമന്ത്രി പിണറായി വിജയന്‍ ശിശു സൗഹൃദ സ്റ്റേഷനായി ഓണ്‍ലൈനിലൂടെ പ്രഖ്യാപിച്ചു. പോലീസ് സ്റ്റേഷനോട് ചേര്‍ന്ന് രണ്ടു മുറികളാണ് ശിശു സൗഹൃദ സ്റ്റേഷനായി ഒരുക്കിയിരിക്കുന്നത്. സ്റ്റേഷനില്‍ എത്തുന്ന കുട്ടികള്‍ക്ക് കളിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒപ്പം എല്‍. ഇ. ഡി. ടി.വിയും പുതിയ ഇരിപ്പിടങ്ങളും കളിക്കാന്‍ കളിപ്പാട്ടങ്ങളും. ചുവരുകളില്‍ കുട്ടികളെ ആകര്‍ഷിക്കുന്നതിനുള്ള ചിത്രങ്ങളും പതിച്ചിട്ടുണ്ട്. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ഡി. വൈ. എസ്. പി. ഡോ. വി ബാലകൃഷ്ണന്‍, സി.ഐ എന്‍ .ഒ . സിബി , എസ്. ഐ വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കാസര്‍കോട് എം.എൽ.എ എന്‍.എ നെല്ലിക്കുന്ന് നാട മുറിച്ചുകൊണ്ട് ചടങ്ങിലെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന ഐ.പി. എസ് അധ്യക്ഷനായി. കാസർകോട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായര്‍, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.കെ സുധാകരന്‍, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സുനില്‍കുമാര്‍. നാർകോട്ടിക് ഡി.വൈ.എസ്.പി മാത്യു എന്നിവർ ആശംസ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു.

ചടങ്ങില്‍ അഡീഷണൽ എസ്.പി ഹരിശ്ചന്ദ്ര നായ്ക്ക് സ്വാഗതം പറഞ്ഞു. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സതീഷ് ആലക്കല്‍ നന്ദിയും പറഞ്ഞു. പരാതിയുമായി വരുന്ന പൊതുജനങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും മുതിര്‍ന്ന പൌരന്മാര്‍ക്കും വിശാലമായ സൗകര്യങ്ങളോടു കൂടിയ റിസപ്ഷൻ, വി.ഐ.പി മുറി, സന്ദർശക മുറി എന്നീ പുതിയ സംവിധാനമാണ് കാസർകോട് പോലീസ് ആസ്ഥാന കാര്യാലയത്തിൽ ഒരുക്കിയിട്ടുള്ളത്.
