
ആലുവയില്‍ ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥി മൊഫിയക്ക് നീതി ലഭിക്കുന്നതിന് വേണ്ടി സമരം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തീവ്രവാദം ബന്ധം ആരോപിച്ച ആലുവ പോലിസിൻ്റെ നടപടി ബി.ജെ.പി സര്‍ക്കാരുകളുടെ അതേ മാതൃകയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
യോഗി ആദിത്യനാഥിൻ്റെ പോലീസിനെ നാണിപ്പിക്കുന്ന രീതിയിലാണ് പിണറായി പോലീസിൻ്റെ പ്രവര്‍ത്തനമെന്നും കേരളത്തില്‍ നിലനില്‍ക്കുന്നത് നരേന്ദ്ര മോദിയുടെ നിഴല്‍ ഭരണമാണോ എന്ന് സംശയിക്കേണ്ടി വരുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

”സമരത്തില്‍ പങ്കെടുത്തവരുടെ പേര് നോക്കിയാണ് തീവ്രവാദ ബന്ധം ആരോപിക്കുന്നത്. ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരാണെങ്കില്‍ അവരില്‍ തീവ്രവാദ ബന്ധം ആരോപിക്കുന്നത് പോലീസില്‍ ആര്‍.എസ്.എസ് സെല്‍ ഉണ്ടെന്നതിന് തെളിവാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ തീവ്ര വലതുപക്ഷ സര്‍ക്കാരായി മാറിയിരിക്കുന്നു. സംഘപരിവാറിൻ്റെ വിദ്വേഷ പ്രചാരണത്തിന് വഴിമരുന്നിടുന്ന നടപടിയാണ് സി.പി.എമ്മും സര്‍ക്കാരും ചെയ്യുന്നത്,”വി.ഡി സതീശന്‍ പറഞ്ഞു.
