
കാസര്‍കോട്ടെ പെരിയയില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരായ യുവാക്കളുടെ ഇരട്ടക്കൊലക്കേസ് സി.ബി.ഐക്ക് വിട്ടതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു.

കേസ് രേഖകൾ എത്രയും വേഗം പോലീസ് സിബിഐക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചു. കോടതി വിധി ദൈവാനുഗ്രഹമെന്ന് കൊല്ലപ്പെട്ട ശരത്‌ലാലിന്‍റെ അച്ഛൻ സത്യനാരായൺ പ്രതികരിച്ചു. സർക്കാരിന്‍റെ കള്ളക്കളി പൊളിഞ്ഞു. കൊലയാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കും തിരിച്ചടിയാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു.
2019 ഫെബ്രുവരി 17 നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ കൊല്ലപ്പെട്ടത്.
സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി കുറ്റപത്രം റദ്ദാക്കി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പോലീസിന്‍റെ അന്വേഷണത്തില്‍ വീഴ്ചകളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം റദ്ദാക്കിയത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയിലെത്തിയത്.
