
ആലുവ: അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്‌ഫാഖ് ആലമിന് വധശിക്ഷ തന്നെ. ഇയാളെ മരണം വരെ തൂക്കിലേറ്റും. എറണാകുളം പോക്‌സോ കോടതി ചൊവ്വാഴ്‌ച രാവിലെയാണ് വിധി പ്രസ്താവിച്ചത്. പ്രതി ദയ അർഹിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, പീഡനം, മൃതദേഹത്തോട് അനാദരവ് കാണിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങി 13 കുറ്റങ്ങളും പ്രതികക്കെതിരെ കോടതി ശരിവച്ചു.
കേസ് അപൂർവമായ ഒന്നായി കണക്കാക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചപ്പോൾ പ്രതിയുടെ പ്രായം കണക്കിലെടുത്ത് പശ്ചാത്തപിക്കാൻ അവസരം നൽകണമെന്ന് പ്രതിഭാഗം വാദിച്ചു. അസ്‌ഫാഖിൻ്റെ മാനസിക നിലയെക്കുറിച്ചും ജയിലിലെ പെരുമാറ്റത്തെ കുറിച്ചും കോടതി നേരത്തെ റിപ്പോർട്ട് തേടിയിരുന്നു.
അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെ ഒരു സംഭവമുണ്ടായി. വധശിക്ഷയില്‍ ഒപ്പുവെച്ച ശേഷം ജഡ്‌ജി ആ പേന മാറ്റിവെച്ചു.

ഇനി ആ പേന കോടതിമുറിയില്‍ ഉപയോഗിക്കുകയേയില്ല. ചില ജഡ്‌ജിമാര്‍ കോടതി മുറിയില്‍ തന്നെ പേന കുത്തിയൊടിക്കും. ഇന്നിനി മറ്റ് കേസുകള്‍ കോടതി പരിഗണിച്ചുമില്ല.
പേന ഓടിച്ചു കളയുന്നതിനുള്ള കാരണങ്ങള്‍
വധശിക്ഷ ഒരിക്കല്‍ പുറപ്പെടുവിച്ചാല്‍ പിന്നീട് ആ വിധി പുനഃപരിശോധിക്കാനോ റദ്ദാക്കാനോ വിധി പറഞ്ഞ ജഡ്‌ജിമാര്‍ക്ക് അധികാരമില്ല. ഉയര്‍ന്ന കോടതിക്ക് മാത്രമേ ആ അധികാരമുള്ളൂ. എന്നാല്‍ വിധി പുറപ്പെടുവിച്ച ജഡ്‌ജി സ്വന്തം വിധി പുനഃപരിശോധിക്കുന്നതിനെ കുറിച്ച് ചിന്തിക്കാതിരിക്കാൻ പേന തകര്‍ത്ത് ഒടിച്ചു കളയുകയോ പിന്നീടൊരിക്കലും ഉപയോഗിക്കാതെ മാറ്റിവെക്കുകയോ ചെയ്യും.
വധശിക്ഷാ വിധിയിലൂടെ ഒരു വ്യക്തിയുടെ ജീവൻ അപഹരിക്കുകയാണ് ജഡ്‌ജി ചെയ്യുന്നത്. അതുകൊണ്ട് അക്കാര്യത്തിന് ഉപയോഗിച്ച പേന മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുത് എന്ന വിശ്വാസത്തിന്‍റെ ഭാഗമായാണ് ജഡ്‌ജിമാര്‍ പേന മാറ്റി വയ്ക്കുകയോ ഒടിച്ചു കളയുകയോ ചെയ്യുന്നത്. മറ്റൊരു കാര്യമായി പറയപ്പെടുന്നത് വധശിക്ഷാ വിധിയില്‍ നിന്ന് ഉണ്ടാകുന്ന കുറ്റബോധത്തില്‍ നിന്നും അകന്നു നില്‍ക്കാൻ ജഡ്‌ജിമാര്‍ ആഗ്രഹിക്കുന്നു. അതിനാല്‍ അവര്‍ ആ പേന ഓടിച്ചുകളയുന്നു.
