
പി.സി ജോര്‍ജിനെതിരെ ഗുരുതര വിമര്‍ശനങ്ങളുമായി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജോര്‍ജ് വായ തുറക്കുന്നത് നുണ പറയാനും ഭക്ഷണം കഴിക്കാനാണെന്നും അദ്ദേഹം ആക്ഷേപിച്ചു.
കൂടാതെ ചലച്ചിത്ര താരം ജഗതി ശ്രീകുമാറിൻ്റെ മകളെ മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ച് മതം മാറ്റിച്ചുവെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചു.
തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം. ജഗതിയുടെ മകളുടെ പാര്‍വതിയെന്ന പേര് അല്‍ഫോന്‍സയാക്കി മാറ്റി. ഇത്രത്തോളം മത വര്‍ഗീയത ആര്‍ക്കുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു. പി.സി. ജോര്‍ജ് വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ വാ തുറക്കുന്ന ആളാണ്.

അദ്ദേഹം തോന്നുന്നത് പോലെ എല്ലാവരെയും തള്ളി പറയുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ പ്രകോപന മുദ്രാവാക്യത്തെ കുറിച്ചും വെള്ളാപ്പള്ളി പ്രതികരിച്ചു. മത സൗഹാര്‍ദം ഊട്ടി ഉറപ്പിച്ച് എല്ലാവരും സ്നേഹത്തില്‍ കഴിയുന്ന നാടാണ് ആലപ്പുഴ. അവിടെ നടന്ന പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തില്‍ കുട്ടി വിളിച്ച മുദ്രാവാക്യങ്ങള്‍ ആര്‍ക്കും പറയാനാവാത്ത കാര്യങ്ങളാണ്. കുട്ടി നിഷ്‌കളങ്കനാണ് , അവനെ അത് വിളിക്കാന്‍ പഠിപ്പിച്ചവരാണ് കുറ്റക്കാരെന്നും അവരുടെ നടപടി കേരളത്തിനും ആലപ്പുഴക്കും വലിയ അപമാനമായി മാറിയെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.
എയ്ഡഡ് സ്‌കൂള്‍ നിയമനത്തിലെ എസ്.എന്‍.ഡി.പി നിലപാടില്‍ മാറ്റമില്ലെന്നും നിയമനങ്ങള്‍ പി.എസ്.സിയോ അതല്ലെങ്കില്‍ മറ്റ് ഏജന്‍സികളെയോ ഉപയോഗിച്ച് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. എയ്ഡഡ് സ്‌കൂള്‍ നിയമനം പി.എസ്.സിക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്നാണ് വെള്ളാപ്പള്ളി വ്യക്തമാക്കിയത്. വിമോചന സമരത്തെ ഭയക്കുന്നതുകൊണ്ടാകാം സര്‍ക്കാര്‍ പി.എസ്.സിക്കു വിടാത്തതെന്നും അദ്ദേഹം പറഞ്ഞു.
