പി.സി ജോര്‍ജ് യു.ഡി.എഫിലേക്ക്; ‘ജോസ് കെ. മാണി വൈകാതെ യു.ഡി.എഫിലേക്ക് തിരിച്ചെത്തും എന്ന് പ്രതികരണം

  • Post category:news
  • Reading time:1 min read
You are currently viewing പി.സി ജോര്‍ജ് യു.ഡി.എഫിലേക്ക്; ‘ജോസ് കെ. മാണി വൈകാതെ യു.ഡി.എഫിലേക്ക് തിരിച്ചെത്തും എന്ന് പ്രതികരണം

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടു മുന്നണികള്‍ക്കുമെതിരെ മല്‍സരിച്ചാണ് പി.സി ജോര്‍ജ് പൂഞ്ഞാറില്‍ ജയിച്ചത്. അതേസമയം, അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാന്‍ പറ്റാത്തതാണ് സാഹചര്യം. ഇത് മുന്‍കൂട്ടി കണ്ടാണ് പി. സി ജോര്‍ജ് യു.ഡി.എഫിലെത്താന്‍ ശ്രമം തുടങ്ങിയിരിക്കുന്നത്.

ജോസ് കെ. മാണിക്കൊപ്പം ആളുകളുണ്ട്. അത് കെ.എം മാണിയോടുള്ള ഇഷ്ടം കൊണ്ടാണ്. മാണി സാറിനോടുള്ള സ്‌നേഹത്തിന്‍റെ പേരിലാണ് ഒരുപാട് പേര്‍ ജോസിനൊപ്പം നിന്നത്. കുറേ നേതാക്കന്‍മാര്‍ മാത്രമാണ് പി.ജെ ജോസഫിനൊപ്പം നിന്നുള്ളൂ. എന്നാല്‍ ചില മാറ്റങ്ങള്‍ വൈകാതെയുണ്ടാകുമെന്നും പി. സി ജോര്‍ജ് പറയുന്നു.

കോഴ മാണി എന്ന് ഇടതുപക്ഷം കളിയാക്കിയിരുന്നു. ആ ഇടതുപക്ഷത്തിനൊപ്പം ജോസ് കെ. മാണി പോയത് വിഡ്ഡിത്തമാണ്. പുതിയ സാഹചര്യത്തില്‍ ജോസ് കെ. മാണിയെ വിട്ട് ഒരുപാട് പേര്‍ പോകാന്‍ സാധ്യതയുണ്ട്. ജോസ് കെ. മാണിക്ക് കൂടെയുള്ളവരെ പിടിച്ചു നിര്‍ത്താന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ പി.സി ജോര്‍ജ് സംശയം പ്രകടിപ്പിക്കുന്നു. എല്‍.ഡി.എഫ് മനസുള്ളവരല്ല ജോസ് കെ. മാണിക്കൊപ്പമുള്ളത്. യു.ഡി.എഫ് മനസുള്ളവരാണ്. അധികം വൈകാതെ അവര്‍ യു.ഡി.എഫിലേക്ക് പോകും. ഒരുപക്ഷേ, ജോസ് കെ. മാണി അധികം വൈകാതെ യു.ഡി.എഫിലെത്തുമെന്നും പി.സി ജോര്‍ജ് പ്രവചിക്കുന്നു.

ജോസ് കെ. മാണിയെ കിട്ടിയതുകൊണ്ടു മാത്രം സി.പി.എം പ്രതീക്ഷിച്ച മാറ്റം വരില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ. മാണി മറുപക്ഷത്തേക്ക് പോയപ്പോള്‍ യു.ഡി.എഫ് എതിര്‍ക്കുന്നു. പിണറായി ഉള്‍പ്പെടെയുള്ളവര്‍ പുകഴ്ത്തുന്നു. ഈ രണ്ടു പക്ഷവും പറയുന്നത് വൃത്തിക്കേടാണ്. രണ്ട് വിഭാഗം നേതാക്കളുടെയും വാക്കുകള്‍ അല്‍പ്പത്തരമാണെന്നും പി.സി ജോര്‍ജ് പറയുന്നു. വരാനിരിക്കുന്ന തന്‍റെ രാഷ്ട്രീയ നീക്കവും അദ്ദേഹം സൂചിപ്പിച്ചു. ജനപക്ഷം യു.ഡി.എഫിലേക്ക് പോകാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. പ്രവര്‍ത്തകരിലെ വലിയൊരു വിഭാഗം അങ്ങനെ ആവശ്യപ്പെടുന്നു. ചിലര്‍ എന്‍.ഡി.എയിലേക്ക് പോകണമെന്നാണ് പറയുന്നത്. യു.ഡി.എഫ് പ്രവേശനത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍ അവരുടെ കാല് പിടിക്കില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

0Shares