
പത്തനംതിട്ടയിൽ പത്താം ക്ളാസ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ട് വിദ്യാര്‍ത്ഥികളുടെ കഴിഞ്ഞ കാലം ഞെട്ടിപ്പിക്കുന്നത്. പതിനാറ് വയസ്സിനിടെ കുട്ടി കുറ്റവാളികൾമോഷണ കേസിലും കഞ്ചാവ് കേസിലും പ്രതികൾ. രണ്ട് വര്‍ഷം മുന്‍പ് വീണാജോര്‍ജ് എം.എല്‍.എയുടെ വീട്ടില്‍ നിന്ന് സി.സി.ടി.വി മോഷ്ടിച്ചതിന് ഇരുവരും പിടിയിലായിരുന്നു.
അന്ന് ഇവരെ തിരിച്ചറിഞ്ഞത് മോഷണം ക്യാമറയില്‍ പതിഞ്ഞതിനാലാണ്. പിന്നീട് കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ടതോടെ പഠിച്ചുകൊണ്ടിരുന്ന കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ് മൗണ്ട് സ്കൂളില്‍ നിന്ന് പുറത്താക്കി. പിന്നീടാണ് അങ്ങാടിക്കല്‍ സ്കൂളില്‍ ചേര്‍ന്നത്. അവിടെ വച്ചും കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ടതോടെ സ്കൂള്‍ അധികൃതര്‍ പലതവണ താക്കീത് ചെയ്തിരുന്നു.

കൈപ്പട്ടൂർ സെന്റ് ജോർജ് മൗണ്ട് ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച അഖിൽ. അങ്ങാടിക്കൽ തെക്ക് എസ്എൻവി എച്ച്എസ് സ്കൂളിന് സമീപം കദളിവനം വീടിനോടു ചേർന്ന റബർ തോട്ടത്തിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിനും മൂന്നിനും ഇടയ്ക്കു ക്രൂരമായ കൊലപാതകം ഉണ്ടായത്. രാവിലെ അഖിലിനെ വീട്ടിൽ നിന്നും സുഹൃത്തുക്കൾ സൈക്കിളിൽ വിളിച്ച് ഇറക്കിക്കൊണ്ടു പോകുകയായിരുന്നുവെന്നു പോലീസ് പറയുന്നു.
പഴയ സ്കൂളില്‍ ഒപ്പം പഠിച്ചിരുന്ന അഖിലുമായിഈ സമയമെല്ലാം ഇവര്‍ സൗഹൃദത്തിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് അഖിലിനെ റബര്‍തോട്ടത്തിലേക്ക് കൊണ്ടുപോയത് . രണ്ട് സൈക്കുളുകളിലായാണ് ഇവിടെ എത്തിയത്. സമൂഹമാധ്യമത്തിൽ കളിയാക്കിയതിനാണ് സമപ്രായക്കാരായ സുഹൃത്തുക്കൾ ചേർന്നു വെട്ടിക്കൊന്നതെന്ന് പോലീസ് പറയുന്നു. സംഭവ സ്ഥലത്തെ വിജനമായ പറമ്പിൽ ഇരുവരും ചേർന്ന് ആദ്യം അഖിലിനെ കല്ലെറിഞ്ഞു വീഴ്ത്തി.
താഴെ വീണ അഖിലിനെ സമീപത്ത് കിടന്ന മഴു ഉപയോഗിച്ച് കഴുത്തിനു വെട്ടുകയായിരുന്നു. പിന്നീട് കമഴ്ത്തി കിടത്തിയും വെട്ടി. ഇതിനു ശേഷം ചെറിയ കുഴിയെടുത്ത് മൃതദേഹം മൂടി. അൽപം ദൂരെ നിന്നും മണ്ണു കൊണ്ടുവന്നു മുകളിൽ ഇട്ടു. പോസ്റ്റ്മോർട്ടത്തിനായി അഖിലിന്‍റെ മൃതദേഹം അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
