
കാസര്‍കോട്: ഉപ്പള ഹിദായത്ത് നഗറില്‍ മഞ്ചേശ്വരം എസ്.ഐ പി. അനൂപിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ അക്രമിച്ച കേസില്‍ അഞ്ചാംപ്രതിയായ ജില്ലാ പഞ്ചായത്തംഗത്തിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജില്ലാ പഞ്ചായത്തംഗവും മുസ്ലിംയൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയുമായ ഉപ്പള ഹിദായത്ത് ബസാറിലെ ഗോള്‍ഡന്‍ അബ്ദുല്‍ റഹ്‌മാൻ (34) ആണ് കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ത്രേട്ട് കോടതി ജാമ്യം അനുവദിച്ചത്.
പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും രണ്ട് ആള്‍ ജാമ്യത്തോടൊപ്പം ഒരുലക്ഷം രൂപയും കോടതിയില്‍ കെട്ടിവെക്കണമെന്നും എല്ലാ ശനിയാഴ്‌ചകളിലും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നുമാണ് ജാമ്യവ്യവസ്ഥ.

ഒരുമാസത്തേക്കാണ് ആഴ്‌ചയില്‍ ഒരു തവണ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകേണ്ടത്. രാത്രിയില്‍ പട്രോളിംഗിനിറങ്ങിയ പൊലീസ് സംഘം റോഡില്‍ കൂട്ടംകൂടിയവരെ നീക്കാന്‍ ശ്രമിച്ചപ്പോഴാണ് അക്രമത്തിനിരയായത്.
എസ്.ഐ അനൂപിനും സിവില്‍ പൊലീസ് ഓഫീസര്‍ കിഷോറിനുമാണ് അക്രമത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ ഗോള്‍ഡന്‍ അബ്ദുള്‍ റഹ്‌മാന് പുറമെ ഉപ്പള സ്വദേശികളായ റഷീദ്, അഫ്സൽ, കണ്ടാലറിയാവുന്ന രണ്ടുപേര്‍ എന്നിവരും പ്രതികളാണ്. നാലുപ്രതികളാണ് ഇനി അറസ്റ്റിലാകാനുള്ളത്. ഇവര്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. അതിനിടെ റഷീദ് വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്.
