
കാസര്‍കോട് ജില്ലയിലെ പാണത്തൂരില്‍ വിവാഹപാർട്ടി സഞ്ചരിച്ച ബസ് മറിഞ്ഞ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് പാഞ്ഞുകയറിയുണ്ടായ കര്‍ണാടക സ്വദേശികളായ ഏഴ് പേർ മരിച്ചു. നിരവധിയാളുകൾക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്.

പത്തിലേറെ പേരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. മരിച്ചവരിൽ കുട്ടികളുമുണ്ട്. അർധമൂല സ്വദേശി നാരായണ നായിക്കിന്‍റെ മകൻ ശ്രേയസ് (13), സുള്ള്യ സ്വദേശി രവിചന്ദ്ര (40), ഭാര്യ ജയലക്ഷ്മി (39), ബെൽനാട് സ്വദേശി രാജേഷ് (45), പുത്തൂർ സ്വദേശിനി സുമതി എന്നിവരുടെ മൃതദേഹങ്ങളാണ് പൂടംകല്ലിലുള്ളത്. ഒരു കുട്ടിയുടെ മൃതദേഹം കാഞ്ഞങ്ങാട് ആശുപത്രിയിലാണുള്ളത്.
വാഹനത്തിൽ 56 പേരുണ്ടായിരുന്നുവെന്നാണ് നിലവിൽ ലഭ്യമായ വിവരം. കർണാകയിലെ സുള്ള്യയിൽ നിന്നും പാണത്തൂരിലേക്ക് വിവാഹത്തിൽ പങ്കെടുക്കാനായി വന്നവരാണ് അപകടത്തിൽ പെട്ടത്.
ഉയർന്ന പ്രദേശത്തെ റോഡിൽ നിന്നും താഴ്ഭാഗത്തുണ്ടായിരുന്ന ആൾത്താമസമില്ലാത്ത വീടിന്‍റെ മുകളിലേക്ക് ബസ് മറിയുകയായിരുന്നു. കർണാടകത്തിലെ ഈശ്വരമംഗലത്ത് നിന്നും അതിർത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്‍റെ വീട്ടുകാർ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. പരിയാരം ഇറക്കത്തിൽവെച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിനു മുകളിലേക്കാണ് ബസ് മറിയുകയായിരുന്നു. ബസ് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
