
കാസർകോട് നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ കാസര്‍കോട് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പിടിച്ചെടുത്ത പാൻപരാഗ് അടക്കമുള്ള ലഹരി പദാർത്ഥങ്ങൾ നഗരസഭയുടെ ഗോഡൗണിൽ നിന്നും മോഷണം പോയിട്ടുണ്ടെന്നും പ്രസ്തുത നഗരസഭയിലെ കൗൺസിലർമാർ അടക്കം പ്രതികൾ ആണെന്നും സൂചിപ്പിക്കുന്ന രീതിയിൽ ചില പത്രമാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും വാർത്തകൾ പ്രചരിക്കുകയാണ്. ഇതിന്‍റെ സത്യാവസ്ഥ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി.

സാധാരണയായി നഗരസഭയിൽ നിന്നും സാധങ്ങൾ കളവ് പോയ സംഭവത്തിൽ ചെയർപേഴ്‌സൺ നിർദേശം നൽകിയാൽ ഉടൻ പോലീസിൽ പരാതി നൽകലാണ് പതിവ്. എന്നാൽ ഇക്കാര്യത്തിൽ ദിവസങ്ങൾ പിന്നിട്ടിട്ടും പരാതി നൽകാത്തതിൽ സംശയം നിലനിൽക്കുകയാണ്. ഭരണസമിതി കള്ളനെ പിടികൂടണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ കാര്യങ്ങൾ നീങ്ങുന്നില്ല. ഇതുസംബന്ധിച്ച് ചാനല്‍ ആര്‍.ബി കഴിഞ്ഞ ദിവസം വാര്‍ത്ത ചെയ്തിരുന്നു.
ഇത് ഭരണ സമിതിക്ക് നാണക്കേടുണ്ടാക്കുന്നു. ഭൂരിഭാഗം ഉദ്യോഗസ്ഥരും പോലീസിൽ പരാതി നൽകുന്നതിനെ അനുകൂലിക്കുന്നു. എന്നാൽ സെക്രട്ടറിയുടെ നടപടി സംശയം ജനിപ്പിക്കുന്നതാണെന്നും കൗൺസിലർമാർ പറഞ്ഞു.
അതേസമയം ഉദ്യോഗസ്ഥ തലത്തിൽ നഗരസഭയിൽ പ്രാഥമിക അന്വേഷണം നടന്നു വരുന്നു എന്നാണ് സെക്രട്ടറി ഇതേ കുറിച്ച് പ്രതികരിച്ചത്. പിടിച്ചെടുത്ത വസ്തുക്കൾ സൂക്ഷിച്ച സ്ഥലത്ത്നിന്നും എങ്ങനെ മോഷണം പോയി എന്നത് മനസ്സിലാകുന്നില്ല.
